(ഫയൽ ചിത്രം)

ആഗോള ഒറ്റപ്പെടലുകൾക്കിടയിൽ ഇന്ത്യയുടെ പിന്തുണ തേടി നെതന്യാഹു; മോദിയുമായി നിർണായക ഫോൺ സംഭാഷണം നടത്തി

ന്യൂഡൽഹി: നരേന്ദ്ര മോദിയുമായുള്ള സൗഹൃദത്തെയും ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന പിന്തുണയെയും പ്രശംസിച്ചതിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബിന‍്യമിൻ നെതന്യാഹു ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോൺ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതായി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വിവിധ മേഖലകളിൽ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിലും പറയുന്നുണ്ട്. സംഭാഷണത്തിൽ ഇന്ത്യ-ഇസ്രായേൽ സ്പെഷ്യൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തി. ഇസ്രായേലിന് ഇന്ത്യയുമായുള്ള ബന്ധം ആഗോളതലത്തിൽ ചർച്ചയാകുന്നതിനിടെയാണ് ഇരു നേതാക്കളും തമ്മിൽ ആശയവിനിമയം നടത്തിയത്.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥകളിലെ സാഹചര്യവും ഇരു നേതാക്കൾ ചർച്ച ചെയ്തു. വിഷയത്തിൽ നയതന്ത്രപരമായ ചർച്ചകളിലൂടെയും സമാധാനത്തിലൂടെയും പ്രശ്നപരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ നിലപാട്. കൂടാതെ രാജ്യങ്ങളുടെ പരസ്പര നേട്ടങ്ങൾക്കായി സഹകരണം തുടരുമെന്ന് ഇരുവരും വ്യക്തമാക്കി.

 ലോകരാജ്യങ്ങൾക്കിടയിൽ ഇസ്രായേൽ ഒറ്റപ്പെട്ടു എന്ന വാദങ്ങൾക്കിടയിലും ഇന്ത്യയിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും തനിക്ക് വ്യക്തിപരമായി ലഭിക്കുന്ന പിന്തുണ വാക്കുകൾക്ക് അതീതമാണെന്ന് ദിവസങ്ങൾക്ക് മുന്നേ നെതന്യാഹു പറഞ്ഞിരുന്നു. നരേന്ദ്ര മോദി തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണെന്ന് വിശേഷിപ്പിച്ച നെതന്യാഹു, ഇന്ത്യയുമായുള്ള ബന്ധത്തിന് ഇസ്രായേൽ വലിയ പ്രാധാന്യമാണ് കൽപിക്കുന്നെന്നും അവകാശപ്പെട്ടിരുന്നു.

അമേരിക്കയെപ്പോലെ ശക്തരായ അന്താരാഷ്ട്ര സഖ്യകക്ഷികളെ നിലനിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനിടയിലാണ് അദ്ദേഹം ഇന്ത്യയുടെ പിന്തുണയെക്കുറിച്ചും സംസാരിച്ചത്. ഇസ്രായേലിന്റെ ഏക ശക്തമായ സഖ്യകക്ഷി അമേരിക്ക മാത്രമാണെന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് നെതന്യാഹുവിന്റെ പരാമർശം വരുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിന് മറ്റ് ശക്തമായ പിന്തുണകളില്ലെന്ന വാദത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് നെതന്യാഹു ഇന്ത്യയുടെ പേര് എടുത്തുപറഞ്ഞത്.

എന്നാൽ ഗസ്സയിലെയും പശ്ചിമേഷ്യയിലെയും സൈനിക നടപടികളുടെ പേരിൽ പരമ്പരാഗത സഖ്യകക്ഷികൾ പോലും ഇസ്രായേലിൽ നിന്ന് അകന്നുപോകുന്ന സാഹചര്യത്തിൽ, നരേന്ദ്ര മോദിയുമായുള്ള ബന്ധത്തിന് നെതന്യാഹു വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്. വൻകിട രാജ്യങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങളെയും യുദ്ധാക്രമങ്ങളെയും അവഗണിച്ചുകൊണ്ട് ഇന്ത്യ ഇത്തരം ഭരണകൂടങ്ങളുമായി കൈകോർക്കുന്നതിനെ ചൊല്ലി വലിയ വിമർശനമാണ് ഉയരുന്നത്.

Tags:    
News Summary - നെതന്യാഹു മോദിയുമായി നിർണായക ഫോൺ സംഭാഷണം നടത്തി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.