ന്യൂഡൽഹി: അത്യന്തം നാടകീയമായ നീക്കത്തിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ വിശദീകരണം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലെത്തണമെന്ന പ്രതിപക്ഷ വികാരം സർക്കാറിനെ അറിയിക്കണമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ നിർദേശം നൽകി.
രണ്ടാഴ്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ഇരുസഭകളിലും വരാത്ത അമിത് ഷായെ സഭയിലേക്ക് വിളിച്ചുവരുത്താൻ സർക്കാറിന് നിർദേശം നൽകണമെന്ന രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ആവശ്യം അംഗീകരിച്ചാണ് സർക്കാറിന് തിരിച്ചടിയെന്ന് തോന്നിക്കുന്ന നിർദേശം ചെയർമാൻ നൽകിയത്.
വ്യാഴാഴ്ച രാവിലെ 11 മണിക്ക് രാജ്യസഭ ചേർന്നപ്പോൾ നീറ്റ് പ്രതിഷേധത്തിനെതിരായ ഡൽഹി പൊലീസ് നടപടികളിൽ ആഭ്യന്തരമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചതിനിടെ ഖാർഗെ സംസാരിക്കാൻ അനുവാദം ചോദിച്ചത് ചട്ടപ്രകാരമല്ലെന്ന പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ പരാമർശം പ്രതിപക്ഷത്തെ പ്രകോപിതരാക്കി. തുടർന്ന് ശൂന്യവേള നടത്താതെ 12 മണി വരെ സഭ നിർത്തിവെച്ചിരുന്നു. 12 മണിക്ക് വീണ്ടും ചോദ്യോത്തര വേള തുടങ്ങിയപ്പോൾ ഒരു ചോദ്യം കഴിഞ്ഞ് മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ വിളിക്കാമെന്ന് ചെയർമാൻ സമ്മതിച്ചു.
തുടർന്ന് സംസാരിച്ച ഖാർഗെ ആഭ്യന്തര മന്ത്രി സഭയിലെത്തി മറുപടി നൽകണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതു കൊണ്ടാണ് പ്രതിപക്ഷ പ്രതിഷേധമെന്നും ചൂണ്ടിക്കാട്ടി. ഇതോടെ വിഷയത്തിൽ ഇടപെട്ട രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രി രാജ്യസഭയിൽ വരണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പാർലമെന്ററി കാര്യ മന്ത്രിയെന്ന നിലക്ക് റിജിജു, സർക്കാറിനെ അറിയിക്കണമെന്ന് നിർദേശം നൽകി സഭയെ തന്നെ ഞെട്ടിച്ചു. ചോദ്യോത്തരവും പ്രതിഷേധവും തുടരുന്നതിനിടയിൽ സി.പി.എം എം.പി ജോൺ ബ്രിട്ടാസ് ചെയർമാന് നന്ദി പറഞ്ഞുവെങ്കിലും അതൊന്നും വേണ്ടെന്നുപറഞ്ഞ്, സഭ പിരിയുകയാണെന്ന് അറിയിച്ചു. മണിക്കൂറുകൾക്കുശേഷം എഫ്.സി.ആർ.എ ബിൽ അവതരിപ്പിക്കാൻ താൻ സഭയിലെത്തുമെന്ന് അമിത് ഷാ ക്രിസ്ത്യൻ നേതാക്കളെ അറിയിക്കുക കൂടി ചെയ്തതോടെ സർക്കാറിന്റെ അറിവോടെ തന്നെയാണ് ചെയർമാൻ ഇത്തരമൊരു നിർദേശം നൽകിയതെന്ന സംശയം ബലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.