റാഞ്ചിയിൽ പിറവി കൊള്ളുന്നു; മറ്റൊരു ജന്തർ മന്തർ

റാഞ്ചി: ഝാർഖണ്ഡിലെ സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ക്രമക്കേട് ആരോപിച്ച് വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം പതിമൂന്നാം ദിവസവും ശക്തമായി തുടരുന്നു. കനത്ത മഴയിലും സമരവീര്യം ചോരാതെ തുടരുന്ന വിദ്യാർഥികൾക്ക് ക്ഷേത്രങ്ങളും മുസ്‌ലിം പള്ളികളും ഗുരുദ്വാരകളും വിവിധ പ്രദേശങ്ങളിലെ കുടുംബങ്ങളും ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുനൽകി ഐക്യദാർഢ്യം പ്രകടിപ്പിച്ചതോടെ റാഞ്ചിയിൽ മറ്റൊരു ജന്തർ മന്തർ പിറവികൊണ്ടു. ഇവിടെ, ആറു വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ഇപ്പോഴും തുടരുകയാണ്.

ഝാർഖണ്ഡ് പബ്ലിക് സർവിസ് കമീഷൻ, ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമീഷൻ എന്നിവയിൽ സമഗ്ര പരിഷ്കാരം ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് വിദ്യാർഥികൾ റാഞ്ചിയിലെ ജയ്പാൽ സിങ് സ്റ്റേഡിയത്തിന് സമീപം താൽക്കാലിക ഷെഡുകളിൽ ക്യാമ്പ് ചെയ്ത് സമരം നടത്തുന്നത്. സമരവേദിയിൽ മതഭേദമന്യേ സമൂഹ അടുക്കളകളിലൂടെ ഭക്ഷണം വിതരണം ചെയ്യുന്നതാണ് ശ്രദ്ധേയമായ കാഴ്ച. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സി.ജെ.പി സമരത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഓൺലൈനായി ഭക്ഷണം എത്തിച്ചുനൽകിയ സംഭവങ്ങളെ ഇത് ഓർമിപ്പിച്ചു.

‘ശനി ക്ഷേത്രം, പഹാഡി ക്ഷേത്രം, സമീപത്തെ പള്ളി, ഗുരുദ്വാരകൾ എന്നിവിടങ്ങളിൽ നിന്ന് ധാരാളം ഭക്ഷണം ലഭിക്കുന്നുണ്ട്. വിവിധ ജില്ലകളിലെ കുടുംബങ്ങൾ വീടുകളിൽ പാകം ചെയ്ത ഭക്ഷണവും എത്തിക്കുന്നു. വിദ്യാർഥികളും വീടുകളിൽ നിന്ന് ഭക്ഷണം കൊണ്ടുവരുന്നുണ്ട്’ -സമരവേദിയിൽ ഭക്ഷണ വിതരണം ഏകോപിപ്പിക്കുന്ന വിദ്യാർഥി സന്നദ്ധപ്രവർത്തകൻ അശുതോഷ് ലാൽ പറഞ്ഞു. സമരവേദി സന്ദർശിക്കുന്നവർക്കും സമരം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും ഭക്ഷണം നൽകുന്നുണ്ട്. കുടിവെള്ളവും മറ്റ് അവശ്യസാധനങ്ങളും സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തുടർച്ചയായി എത്തുന്നുമുണ്ട്. 

Tags:    
News Summary - ഝാർഖണ്ഡിലെ പരീക്ഷാ ക്രമക്കേട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.