ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെതിരായ ഡി.എം.കെയുടെ കടുത്ത നിലപാടിൽ അയവ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രത്യേകിച്ച് തമിഴ്നാടിന്റെ താൽപര്യം സംരക്ഷിക്കുമെന്ന് ബി.ജെ.പി ഉറപ്പ് നൽകിയതായാണ് സൂചന. തമിഴ്നാടിന് ദോഷമാവില്ലെങ്കിൽ ബില്ലിനെ എതിർക്കേണ്ടതില്ലെന്നാണ് ഡി.എം.കെ നിലപാട്. പാർലമെന്റിൽ ബിൽ അവതരിപ്പിക്കുന്ന സന്ദർഭത്തിൽ എം.പിമാരുമായി ആലോചിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ഡി.എം.കെ വക്താവ് ആർ.എസ്. ഭാരതി വ്യക്തമാക്കി.
ഈയിടെ ചെന്നൈയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ബില്ലിനെ തമിഴ്നാട്ടിലെ എം.പിമാർ ഒന്നിച്ച് എതിർക്കണമെന്നും മറിച്ചുള്ള നിലപാട് തമിഴ്നാടിനോട് കാണിക്കുന്ന വഞ്ചനയായിരിക്കുമെന്നും പ്രസ്താവിച്ചിരുന്നു. എന്നാൽ, രാഹുൽഗാന്ധിയുടെ ആഹ്വാനം ഡി.എം.കെ നേതൃത്വം തള്ളി.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള സംസ്ഥാനതല രാഷ്ട്രീയമാറ്റങ്ങളാണ് ഡി.എം.കെയുടെ ചുവടുമാറ്റത്തിന് കാരണം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകമാണ് കോൺഗ്രസ്, മുസ്ലിംലീഗ്, ഇടതുകക്ഷികൾ, വിടുതലൈ ശിറുതൈകൾ കക്ഷി (വി.സി.കെ), എം.ഡി.എം.കെ എന്നീ കക്ഷികൾ ഡി.എം.കെ സഖ്യംവിട്ട് വിജയ് യുടെ ടി.വി.കെ സർക്കാറിനെ പിന്തുണച്ചത്. ഈ സാഹചര്യത്തിലാണ് ദേശീയതലത്തിലും കോൺഗ്രസുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതില്ലെന്നും പാർലമെന്റിൽ സ്വതന്ത്ര രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോകാനും ഡി.എം.കെ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.