ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. 2024ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കോടതി നേരത്തെ കർശന നിർദേശങ്ങൾ നൽകിയിട്ടും അവർ ഇപ്പോഴും പാഠം പഠിച്ചില്ല എന്നത് സങ്കടകരമാണ് എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
പരീക്ഷാ സമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ പരിഗണിക്കവെയാണ് പരമോന്നത കോടതിയുടെ ഈ പരാമർശം. മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തുന്നതിനായി നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് പകരം കൂടുതൽ ശക്തവും സ്വയംഭരണാധികാരമുള്ളതുമായ മറ്റൊരു സംവിധാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളിൽ കേന്ദ്ര സർക്കാർ, എൻ.ടി.എ, സി.ബി.ഐ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
2024ലെ പേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ ശിപാർശകൾ എത്രത്തോളം നടപ്പിലാക്കി എന്ന് വ്യക്തമാക്കി എൻ.ടി.എ സത്യവാങ്മൂലം ഫയൽ ചെയ്യണം. ഉന്നതാധികാര സമിതിയുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ജെ. രാധാകൃഷ്ണനും സത്യവാങ്മൂലം നൽകേണ്ടതുണ്ട്. മൂന്ന് ദിവസത്തിനകം ഇരു വിഭാഗവും സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി കർശന നിർദേശം നൽകി.
മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർന്നതായുള്ള ആക്ഷേപങ്ങളെ തുടർന്ന് മേയ് 12നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കിയത്. രാജ്യത്തെ 551 നഗരങ്ങളിലും 14 വിദേശ കേന്ദ്രങ്ങളിലുമായി നടന്ന പരീക്ഷയിൽ ഏകദേശം 23 ലക്ഷത്തോളം വിദ്യാർഥികളാണ് പങ്കെടുത്തത്. മേയ് ഏഴിനാണ് പരീക്ഷയിൽ ക്രമക്കേട് നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നത്. പുനപരീക്ഷ ജൂൺ 21ന് നടക്കും.
ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി, ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, ലാത്തൂർ, അഹല്യാനഗർ എന്നിവിടങ്ങളിൽ നിന്നായി ഇതുവരെ 11 പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ചയുടെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ കഴിഞ്ഞതായും സി.ബി.ഐ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.