ഇൻഡോർ: വിദേശ ഡെസ്റ്റിനേഷൻ വിവാഹം ഒഴിവാക്കി രാജ്യത്തിനകത്ത് തന്നെ വിവാഹങ്ങൾ നടത്താൻ ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ധന ഉപഭോഗം കുറക്കാനും ഇറക്കുമതി ചെലവ് നിയന്ത്രിക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതിനിടെയാണ് ഡെസ്റ്റിനേഷൻ വിവാഹങ്ങളെക്കുറിച്ചും പരാമർശം.
വിദേശത്ത് വിവാഹം നടത്തുന്നത് വഴി വലിയ തോതിൽ വിദേശനാണ്യം പുറത്തേക്ക് പോകുന്നുവെന്നും പകരം ഇന്ത്യയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും തെരഞ്ഞെടുക്കണമെന്നും മോദി പറഞ്ഞു. ഇന്ത്യയിൽ വിവാഹം നടത്തുമ്പോൾ നമ്മുടെ പൂർവ്വികരുടെ മണ്ണ് നമ്മെ അനുഗ്രഹിക്കുമെന്നും നമ്മുടെ സംസ്കാരത്തിന് അത് കൂടുതൽ പ്രാധാന്യം നൽകുമെന്നും മോദി കൂട്ടിച്ചേർത്തു. ഏകതാ പ്രതിമയാണ് പ്രധാന വിവാഹ വേദിയായി തെരഞ്ഞെടുക്കാൻ മോദി നിർദേശിച്ചത്. അവിടെ വെച്ച് വിവാഹിതരാകുന്നവർക്ക് സർദാർ വല്ലഭായ് പട്ടേലിന്റെ അനുഗ്രഹം ലഭിക്കുമെന്നും മോദി പറഞ്ഞു.
ഡെസ്റ്റിനേഷൻ വിവാഹത്തിന് പുറമെ സാഹചര്യം സാധാരണ നിലയിലാകുന്നത് വരെ സ്വർണ്ണം വാങ്ങുന്നത് മാറ്റിവെക്കാനും മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ ഉപയോഗം കുറയ്ക്കണം, പൊതുഗതാഗതം, ഇലക്ട്രിക് ബസ്സുകൾ, മെട്രോ എന്നിവ പരമാവധി പ്രയോജനപ്പെടുത്തണം, കാർപൂളിംഗ് പ്രോത്സാഹിപ്പിക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങളും മോദി മുന്നോട്ട് വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.