ന്യൂഡൽഹി: സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്ന് മധ്യപ്രദേശിലെ ജനങ്ങളോട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ കുടുംബവാഴ്ചയിലും ‘നെഗറ്റിവ്’ രാഷ്ട്രീയത്തിലും ജനങ്ങൾ ക്ഷോഭത്തിലാണെന്നും മോദി സമൂഹമാധ്യമമായ ‘എക്സി’ൽ പറഞ്ഞു.
കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തകർന്നടിയും. ബി.ജെ.പിയുടെ സദ്ഭരണത്തിലാണ് ജനങ്ങൾക്ക് വിശ്വാസം. ബി.ജെ.പി സർക്കാർ ഛത്തിസ്ഗഢിലെ ജനങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്ന ഭരണമാകും നടത്തുകയെന്ന് ഉറപ്പുതരുന്നു. ഇരട്ട എൻജിനുള്ള സർക്കാറിന്റെ നേട്ടം മധ്യപ്രദേശിലെ ജനങ്ങൾ കണ്ടതാണ്. കോൺഗ്രസിന് വികസന പദ്ധതിയോ കാഴ്ചപ്പാടോ ഇല്ലെന്നും മോദി തുടർന്നു.
നരേന്ദ്ര മോദി താൻ വേട്ടയാടപ്പെടുകയാണെന്ന് വിലപിക്കുകയാണെന്നും ‘തേരേ നാം’ എന്ന ചിത്രത്തിലെ സൽമാൻ ഖാന്‍റെ കരച്ചിൽ പോലെയാണതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരിഹസിച്ചു. 'സ്വന്തം വേദനയിൽ സ്ഥിരമായി അസ്വസ്ഥത കാണിക്കുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ് മോദി. താൻ നേരിട്ട ആരോപണങ്ങളുടെ നീണ്ട പട്ടികയുമായി മോദി കർണാടകയിലേക്ക് പോയി. അദ്ദേഹം കരയുന്നത് പോലെ തോന്നിപ്പിച്ചു. സൽമാൻ ഖാന്‍റെ 'തേരേ നാം' എന്ന സിനിമ നിങ്ങൾ കണ്ടിട്ടുണ്ടോ? ആ സിനിമയിൽ സൽമാൻ ഖാൻ തുടക്കം മുതൽ അവസാനം വരെ കരയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ഒരു സിനിമ നിർമ്മിക്കാനും അതിന് 'മേരെ നാം' എന്ന് പേരിടാനും ഞാൻ നിർദേശിക്കുന്നു' -പ്രിയങ്ക ഗാന്ധി പറഞ്ഞു.
വ്യവസായികൾക്ക് വേണ്ടി മാത്രമാണ് ബി.ജെ.പി സർക്കാർ പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് കോടികൾ അദാനിക്ക് വേണ്ടി എഴുതിതള്ളുകയും രാജ്യത്തിന്‍റെ സ്വത്തുക്കൾ അദ്ദേഹത്തിന് കൈമാറുകയും ചെയ്തു. രാജ്യത്തിന്‍റെ സമ്പത്ത് തട്ടിയെടുത്ത് ഒരു വ്യവസായിയുടെ കൈകളിൽ ഏൽപ്പിച്ചു എന്നതിനേക്കാൾ വലിയ അഴിമതി മറ്റെന്താണ് ബി.ജെ.പി ചെയ്തതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.