മൈസുരു കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഹൈദരാബാദ് മോഡലിൽ വെടിവെച്ച് കൊല്ലണമെന്ന് എച്ച്.ഡി. കുമാരസ്വാമി

ബംഗളൂരു: മൈസൂരുവിൽ എം.ബി.എ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ ഹൈദരാബാദ് മോഡലില്‍ വെടിവെച്ച് കൊല്ലണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി.

അറസ്റ്റ് ചെയ്ത് ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാന്‍ പ്രതികളെ അനുവദിക്കരുത്. ഇത്തരം നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ അതിക്രമങ്ങൾ തടയാനാവില്ല. കര്‍ണാടക പൊലീസ് ഹൈദരാബാദ് പൊലീസിന്റെ നടപടി മാതൃകയാക്കണമെന്നും കുമാരസ്വാമി പറഞ്ഞു.

വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്യുകയും അതിനുശേഷം പെൺകുട്ടിയുടെ സ്കൂട്ടർ കത്തിക്കുകയും ചെയ്ത പ്രതികളെ 2019ൽ തെലങ്കാന പൊലീസ് വെടിവെച്ച് കൊന്നിരുന്നു. തെളിവെടുപ്പിന് എത്തിച്ച സമയത്ത് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് വെടിവെച്ചത്.

പൊതുസ്ഥലത്തുള്ള മദ്യപാനം തടയാൻ കഴിയാത്തതിന് സർക്കാറിനെ കുമാരസ്വാമി കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതികളെ പിടിക്കാൻ കഴിയാത്ത സർക്കാറിനെതിരെ ജനരോഷം ആളിക്കത്തുകയാണ്.

അതേസമയം, മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ മലയാളി വിദ്യാര്‍ത്ഥികളെയടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മൂന്ന് മലയാളി വിദ്യാർഥികളും ഒരു തമിഴ്നാട് സ്വദേശിയും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

സ്ഥലത്തെ സ്ഥിരം മദ്യപാന സംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. പിന്നീട് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് മലയാളി വിദ്യാർഥികളടക്കമുള്ളവരിലേക്ക് സംശയം ഉയര്‍ന്നത്.

സംഭവസമയം ചാമുണ്ഡി മലയടിവാരത്ത് ഉണ്ടായിരുന്ന 20 സിമ്മുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 

Tags:    
News Summary - Mysuru gang rape: Kumaraswamy asks to follow what was done in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.