ന്യൂഡൽഹി: തീവ്രവാദത്തിനെതിരായ പോരാട്ടം ഒരു മതത്തിനെതിരെ അല്ലെന്നും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു മനോഭാവത്തിന് എതിരെയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇസ്ലാമിക പൈതൃകവും സഹവർത്തിത്വത്തിെൻറ മാതൃകയും’ എന്ന വിഷയത്തിൽ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ചടങ്ങിനുണ്ടായിരുന്നു.
എല്ലാ മതങ്ങളും മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. മുസ്ലിം യുവാക്കൾ ഇസ്ലാമിലെ മനുഷ്യത്വപരമായ വശങ്ങളുമായി ബന്ധപ്പെടാനും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും പഠിക്കണമെന്ന് മോദി ഉപദേശിച്ചു. മുസ്ലിംകളുടെ ഒരു കൈയിൽ ഖുർആനും മറു കൈയിൽ കമ്പ്യൂട്ടറും വേണം- മോദി പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ ശക്തിയെ മോദി പ്രശംസിച്ചു.
മതത്തിൻെറ പേരിൽ നടത്തുന്ന ആക്രമണം മതത്തിന്മേലുള്ള ആക്രമണമാണെന്ന് അബ്ദുല്ല രണ്ടാമൻ പറഞ്ഞു. മതത്തിന്റെ പേരിൽ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ നാം തിരിച്ചറിയുകയും അവഗണിക്കുകയും വേണം. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക് ഇൻറർനെറ്റ് അടക്കമുള്ളവ നിഷേധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഖിലേന്ത്യാ സുന്നി ജംഅയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.