ന്യൂഡൽഹി: ഡൽഹി വർഗീയ ആക്രമണത്തിലെ ഇരകളുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ സമയബന്ധിതമായ പൂർത്തീകരണത്തിനും ശാസ്ത്രീയമായ ഏകോപനത്തിനും യോജിച്ച് പ്രവർത്തിക്കാൻ വിവിധ മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ചെലവഴിക്കുന്ന തുക പൂർണമായും ഗുണഭോക്താക്കളിൽ എത്തിക്കാനാണ് തീരുമാനം.
സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ സംഘടനകൾ ഇതിനകം ഏറ്റെടുത്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ പങ്കുവെക്കാനും ഭാവി പ്രവർത്തനങ്ങൾ പരസ്പര ധാരണയോടെ മുന്നോട്ടുകൊണ്ടുപോകാനും ധാരണയായി. അതത് സംഘടനകൾ ചെയ്യുന്ന കാര്യങ്ങൾ പരസ്പരം അറിയിക്കും. ഫീൽഡ് സർവേ, ഡേറ്റ കലക്ഷൻ തുടങ്ങിയ കാര്യങ്ങളിൽ പരസ്പരം സഹകരിക്കും. മുഴുവൻ മുസ്ലിം സംഘടനകളുടെയും പങ്കാളിത്തത്തോടെ അഗതികൾക്ക് ഡൽഹി കേന്ദ്രീകരിച്ച് ഹോം കെയർ പദ്ധതി ആരംഭിക്കുകയും വിവിധ സംഘടനകൾ ഇതിനകം തുടങ്ങിയ ഓർഫൻ കെയർ പദ്ധതി പരസ്പര ധാരണയോടെ വിപുലീകരിക്കുകയും ചെയ്യും. കലാപത്തിൽ നശിപ്പിക്കപ്പെട്ട പള്ളികളുടെ പുനർനിർമാണത്തിനും പുനരുദ്ധാരണത്തിനും റീ സർവേ നടത്താനും ഉന്നതതലത്തിൽ ഇടപെടാനും യോഗം തീരുമാനിച്ചു. അതത് പള്ളികളുടെ കമ്മിറ്റികളുമായി നേരിട്ട് സംസാരിക്കും. പരസ്പര ധാരണയോടെ പ്രവർത്തിക്കാനും ധാരണയായി. അടുക്കള സാമഗ്രികൾ, വസ്ത്രങ്ങൾ, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവയുടെ വിതരണത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കും. റിലീഫ്, റീഹാബിലിറ്റേഷൻ പ്രവർത്തനങ്ങൾ പരസ്പര സഹകരണത്തോടെ, അർഹരായവർക്ക് എത്തിക്കാൻ കൂട്ടായ പരിശ്രമം നടത്തും.
സി.കെ. സുബൈർ, അഡ്വ. ഫൈസൽ ബാബു, ഷിബു മീരാൻ (മുസ്ലിം യൂത്ത് ലീഗ് നാഷനൽ കമ്മിറ്റി), നൗഫൽ ഖുദ്റാൻ, നൗഷാദ് സഖാഫി (ഡൽഹി മർകസ്), നൗഫൽ പി.കെ (ജമാഅത്തെ ഇസ്ലാമി), സലീൽ ചെമ്പയിൽ, അഡ്വ. മർസൂക് ബാഫഖി, ഖാലിദ് മാങ്കാവിൽ, ജിഹാദ് പി.പി (കെ.എം.സി.സി ഡൽഹി), മൻസൂർ കട്ടാനം, അജ്മൽ മുഫീദ് (കെ.എം.ഡബ്ല്യു.എ), മുഹമ്മദ് സാലിഖ്, നൗഷാദ് ഹുദവി (എസ്.കെ.എസ്.എസ്.എഫ്), അഡ്വ. അബ്ദുല്ല നസീഹ് (കെ.എൻ.എം, മർകസുദ്ദഅ്വ), ഫവാസ് മാവൂർ (വിസ്ഡം) തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ഹലീം കെ.കെ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.