ജയ്റാം രമേശ്
ന്യൂഡൽഹി: ഇസ്രായേൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഇന്ത്യയുടെ പിന്തുണയെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ സ്വയം 'വിശ്വഗുരു' എന്ന് വിശേഷിപ്പിക്കുന്ന മോദിയുടെ മൗനം ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തോടുള്ള വഞ്ചനയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
അമേരിക്ക മാത്രമാണ് ഇസ്രായേലിന്റെ ഏക ശക്തമായ സഖ്യകക്ഷി എന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വാദത്തെ തള്ളിക്കൊണ്ട് നെതന്യാഹു നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. അമേരിക്കക്ക് പുറമെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വലിയ പിന്തുണ തങ്ങൾക്കുണ്ടെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു അവകാശപ്പെട്ടിരുന്നു. 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നിന്ന് ഫേസ്ബുക്ക് അടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ വഴി വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞിരുന്നു.
എന്നാൽ നെതന്യാഹുവിന്റെ വാദത്തെ ജയ്റാം രമേശ് തള്ളിക്കളഞ്ഞു. ‘ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറയുന്നത് തെറ്റാണ്. 'മോദാനി' സാമ്രാജ്യവുമായി ഇസ്രായേൽ അത്രത്തോളം ഇഴുകിച്ചേർന്നിരിക്കുന്നു എന്നതിലും, പ്രധാനമന്ത്രി നരേന്ദ്ര മോദി അവർക്ക് നേരെ അന്ധമായ ഭക്തി പുലർത്തുന്നു എന്നതിലും സംശയമില്ല. എന്നാൽ, ഗസ്സയിൽ കുട്ടികളെപ്പോലും വെറുതെ വിടാത്ത ഇസ്രായേലിന്റെ നരനായാട്ടിനെയും, വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കുന്നതിനെയും, ഇറാനിലെ വ്യോമാക്രമണങ്ങളെയും, ലബനാനിലെ ക്രൂരമായ സൈനിക നടപടികളെയും കോടിക്കണക്കിന് ഇന്ത്യക്കാർ അപലപിക്കുന്നുണ്ട്. ഇതൊക്കെ മനുഷ്യത്വത്തിന് നേരെയുള്ള നേരിട്ടുള്ള കടന്നാക്രമണങ്ങളാണ്’- ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ഇസ്രായേലിന്റെ ഈ പ്രവർത്തികളിൽ സ്വയം പ്രഖ്യാപിത ‘വിശ്വഗുരു’വും പുരസ്കാരങ്ങൾക്കായി ദാഹിക്കുന്ന പ്രധാനമന്ത്രി പുലർത്തുന്ന കല്ലുവെച്ച നിശബ്ദതയും ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തോടും മൂല്യങ്ങളോടുമുള്ള വഞ്ചനയാണ്. അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട നേതാവായ നെതന്യാഹുവിന്റെ സർട്ടിഫിക്കറ്റ് ഒരു ബഹുമതിയായി കാണേണ്ടതില്ലെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു. മോദിയുടെ അടുത്ത സുഹൃത്തായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെപ്പോലും പ്രകോപിപ്പിക്കുന്ന നിലപാടുകളാണ് നെതന്യാഹു സ്വീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം വൈറ്റ് ഹൗസിൽ നടന്ന ബ്രീഫിങ്ങിൽ, യു.എസ്-ഇറാൻ സമാധാന ചർച്ചകളെ ഇസ്രായേൽ മാനിക്കണമെന്നും ലോകത്ത് അവശേഷിക്കുന്ന ഏക ശക്തമായ സഖ്യകക്ഷിയായ അമേരിക്കയെ വിമർശിക്കുന്നത് ഒഴിവാക്കണമെന്നും വാൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു മറുപടിയായി ഇന്ത്യയെ കൂട്ടുപിടിച്ചുള്ള നെതന്യാഹുവിന്റെ പ്രസ്താവന അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചയായിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നതിൽ പ്രതിഷേധിച്ച് വരുംദിവസങ്ങളിലും കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.