മുംബൈ: രണ്ടുദിവസമായി തകർത്തുപെയ്യുന്ന മഴയിൽ വെള്ളം കയറി മുംബൈ, തണെ, പാൽഗർ, രത്ന ഗിരി ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു. 1,050 യാത്രക്കാരുമായി വെള്ളിയാഴ്ച രാത്രി മുംബൈയിൽ നിന്ന് മഹാരാഷ്ട്രയിലെ കോലാപൂരിലേക്ക് പുറപ്പെട്ട മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിൻ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ബദ്ലാപുരിനടുത്തു വൻഗനിയിൽ കുടുങ്ങി. 17 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് മുഴുവൻ പേരെയും ട്രെയിനിൽനിന്ന് പുറത്തുകൊണ്ടുവരാനായത്. യാത്രക്കാരിൽ ഒരാൾക്ക് പ്രസവവേദനയും അനുഭവപ്പെട്ടു.
ട്രെയിനിൽ കുടുങ്ങിയവരെ രക്ഷിക്കാൻ വ്യോമ, നാവിക സേനകളും ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തെത്തി. രണ്ട് ഹെലികോപ്റ്ററുകൾ രംഗത്തിറക്കിയെങ്കിലും മഴയിൽ കാഴ്ച കുറഞ്ഞതിനെത്തുടർന്ന് പിൻവലിച്ചു. ഒരു ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെ 37 ഡോക്ടർമാരെയും ആംബുലൻസുകളും സജ്ജമാക്കിയിരുന്നു. റോഡുമാർഗം കല്യാണിൽ എത്തിച്ച യാത്രക്കാരെ സെൻട്രൽ റെയിൽവേ 19 കോച്ചുകളുള്ള പ്രത്യേക ട്രെയിനിൽ കോലാപൂരിലേക്ക് യാത്രയാക്കി.
ശനിയാഴ്ചയും കനത്ത മഴ തുടർന്നതിനാൽ മുംബൈ, താണെ, റായ്ഗഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ താണെയിൽ 100ഒാളം പേർ കുടുങ്ങി. ബദ്ലാപുരിൽ എഴുപതോളം പേർ പെട്രോൾ പമ്പിെൻറ ടെറസിൽ അഭയം തേടി. ഇവരെ രക്ഷപ്പെടുത്താൻ വ്യോമസേന രംഗത്തെത്തി. താണെ, റായ്ഗഡ്, രത്നഗിരി ജില്ലകളിൽ നദികൾ നിറഞ്ഞുകവിഞ്ഞതിനാൽ മുംബൈ-ഗോവ ദേശീയപാത അടച്ചു. ശക്തമായ മഴയെ തുടർന്ന് മുംബൈ വിമാനത്താവളം ശനിയാഴ്ച രാവിലെയുള്ള 11 വിമാനങ്ങൾ റദ്ദാക്കുകയും മുംബൈയിൽ ഇറങ്ങേണ്ട ഒമ്പത് വിമാനങ്ങൾ തിരിച്ചയക്കുകയും ചെയ്തു. ഉച്ചയോടെ വിമാന ഗതാഗതം പൂർവസ്ഥിതിയിലായി.
RPF and City Police in stranded Mahalaxmi Express assuring the passengers in coach#MumbaiRainsLiveUpdates @drmmumbaicr pic.twitter.com/lXAJV09APl
— Central Railway (@Central_Railway) July 27, 2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.