ജബൽപൂർ: മധ്യപ്രദേശിൽ ക്രൈസ്തവ പുരോഹിതരെ പൊലീസിന് മുന്നിലിട്ട് ക്രൂരുമായി മർദിച്ച് ഹിന്ദുത്വപ്രവർത്തകർ. മാണ്ഡാല പള്ളിയിലെ പുരോഹിതരും തീർഥാടകരും ഉൾപ്പെടുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. പള്ളിയുടെ 25ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ പള്ളികളിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
പള്ളികളിൽ സന്ദർശനം നടത്തുന്നതിനിടെ ഒരു സംഘം വി.എച്ച്.പി ബജ്റംഗ്ദൾ പ്രവർത്തകർ ഇവരുടെ ബസ് തടയുകയായിരുന്നു. തുടർന്ന് ഇവരെ ഒമ്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ, പൊലീസ് ഇവരെ വിട്ടയച്ചു.
മുന്നോട്ടുള്ള യാത്രക്കിടെ വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകർ ഇവരെ വീണ്ടും തടയുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പിന്നീട് സ്റ്റേഷനിൽവെച്ച് പുരോഹിതരടക്കമുള്ളവരെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആക്രമണത്തെ അപലപിച്ച് വിവിധ ക്രിസ്ത്യൻ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പുരോഹിതർക്ക് നേരെയുണ്ടായ പ്രാകൃതമായ ആക്രമണത്തെ അപലപിക്കുകയാണെന്ന് ക്രിസ്ത്യൻ റിഫോം യുണൈറ്റഡ് പീപിൾസ് അസോസിയേഷൻ അറിയിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.