ന്യൂഡൽഹി: തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി ഒഴിവാക്കാൻ മുൻമുഖ്യമന്ത്രി സ്റ്റാലിന്റെ പിന്തുണയിലാണ് സഖ്യകക്ഷികൾ നടൻ വിജയിയുടെ തമിഴക വെട്രി കഴക (ടി.വി.കെ)ത്തിന് പിന്തുണ നൽകിയതെന്ന് ഡി.എം.കെ നേതാവ് എ. സർവണൻ. ഡി.എം.കെ സഖ്യകക്ഷികളായി വിജയിച്ച വിടുതലൈ ചിരുതൈഗൽ കക്ഷി (വി.സി.കെ) യുടെയും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെയും (ഐ.യു.എം.എൽ) നാല് എം.എൽ.എമാരുടെ പിന്തുണ നേടാൻ കഴിഞ്ഞതോടെയാണ് വിജയിക്ക് ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കാനായത്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷമായ 118 എന്ന മാർക്ക് മറികടന്ന് അവരുടെ ശക്തി 120 ആയി. കോൺഗ്രസ്, സി.പി.എം, സി.പി.ഐ എന്നിവരുടെ പിന്തുണ ലഭിച്ചിട്ടും കേവല ഭൂരിപക്ഷത്തിന് രണ്ടു സീറ്റിന്റെ കുറവ് ഉണ്ടാവുകയും സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലാവുകയും ചെയ്തിരിക്കെയാണ് ഡി.എം.കെ സഖ്യകക്ഷികളായ ഇരു പാർട്ടികളും ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇതിനു ശേഷമാണ് വിജയ് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് നാലാം തവണ തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന് മുന്നിൽ ഭൂരിപക്ഷം തെളിയിച്ചത്.
"തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് അഭിനന്ദനങ്ങൾ. ഡി.എം.കെ സഖ്യകക്ഷികളുടെ സഹായത്തോടെ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ കഴിഞ്ഞു. ഒരു ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ വിപുലമായ കൂടിയാലോചനകൾക്ക് ശേഷം ടി.വി.കെയുമായി കൈകോർക്കാൻ എം.കെ. സ്റ്റാലിൻ സഖ്യകക്ഷികളെ പ്രേരിപ്പിക്കുകയായിരുന്നു" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ കേഡർമാർ നടത്തിയ കഠിനാധ്വാനം മൂലമാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അഞ്ച് സീറ്റുകൾ നേടിയതെന്ന് അതേസമയം ഇൻഡ്യാ സഖ്യ പങ്കാളിയായ ഡി.എം.കെയിൽ നിന്ന് മാറി ടി.വി.കെക്ക് പിന്തുണ നൽകിയ കോൺഗ്രസിനെ സർവണൻ വിമർശിച്ചു. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ കേഡർമാരുടെ കഠിനാധ്വാനത്തിലാണ് പാർട്ടി അഞ്ച് സീറ്റുകൾ നേടിയതെന്നും സർവണൻ പറഞ്ഞു.
തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീണ്ടുനിന്ന അനിശ്ചിതത്വം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. 108 സീറ്റുകൾ നേടിയ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.എം.കെ സഖ്യകക്ഷികളുടെ പിന്തുണ തേടിയത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ തന്നെ അഞ്ച് സീറ്റ് ലഭിച്ച കോൺഗ്രസ് ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കക്ഷി നില 112 ആയി. സർക്കാർ രൂപീകരിക്കുന്നതിന് കേവല ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിലപാടെടുത്തതോടെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായി. അനിശ്ചിതത്വം ഒഴിവാക്കാനും ഭരണ പ്രതിസന്ധിയിലൂടെ ഗവർണർ ഭരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെയും ബി.ജെ.പിയുടെയും നീക്കം മുൻകൂട്ടി കണ്ട് സി.പി.എമ്മും സി.പി.ഐയും സർക്കാർ രൂപീകരണത്തിന് ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ചു.
ടി.വി.കെക്ക് കോൺഗ്രസിന്റെ (5) പിന്തുണയും സി.പി.ഐയുടെയും സി.പി.എമ്മിന്റെയും രണ്ട് എം.എൽ.എമാരുടെ വീതവും ലഭിച്ചു, ഇത് സഖ്യത്തിന്റെ ശക്തി 116 ആയി ഉയർത്തി. എന്നാൽ വി.സി.കെ നിലപാട് പ്രഖ്യാപിക്കാത്തത് വീണ്ടും പ്രതിസന്ധി രൂക്ഷമാക്കി.സ്റ്റാലിൻ അടക്കമുള്ളവരുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്നലെ വൈകിട്ടാണ് വി.സി.കെയും മുസ്‌ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചത്.
തുടർന്ന് ഗവർണർ വിജയിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയും മേയ് 13നോ അതിനുമുമ്പോ വിശ്വാസവോട്ടെടുപ്പ് നേരിടാൻ ആവശ്യപ്പെടുകയും ചെയ്തു.ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 59 വർഷത്തിനിടെ ആദ്യത്തെ ഡി.എം.കെ ഇതര, എ.ഐ.എ.ഡി.എം.കെ ഇതര സർക്കാർ തമിഴ്നാട്ടിൽ അധികാരത്തിലേറുന്നു. ഡി.എം.കെ സഖ്യത്തിൽ തുടരുന്ന വി.സി.കെ ഉൾപ്പെടെയുള്ള ഡി.എം.കെയുടെ സഖ്യകക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്, വി.സി.കെ ഉൾപ്പെടെയുള്ള പാർട്ടികൾ സർക്കാരിന്റെ ഭാഗമാകില്ല. അവർ പുറത്തുനിന്നുള്ള പിന്തുണയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.