ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസസ് (ടി.സി.എസ്) ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ട്രിയെ ടാറ്റ സണ്‍സ് പുറത്താക്കി. ഇഷാത് ഹുസൈനെ ഇടക്കാല ചെയര്‍മാനായി നിയമിച്ചു. ടാറ്റ ഗ്രൂപ്പിനു കീഴിലെ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മിസ്ട്രിയെ നീക്കുന്നതിന് ഓഹരിയുടമകളുടെ പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്.
ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മിസ്ട്രിയെ നീക്കിയതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയ ശേഷവും ഗ്രൂപ്പിലെ ഉപ കമ്പനികളുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറാന്‍ മിസ്ട്രി തയാറായിരുന്നില്ല.
ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം വിളിച്ചാണ് ടി.സി.എസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മിസ്ട്രിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. ടി.സി.എസില്‍ 73.26 ശതമാനം ഓഹരിയാണ് ടാറ്റ സണ്‍സിനുള്ളത്. ടാറ്റ സ്റ്റീല്‍, വോള്‍ട്ടാസ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ നിരവധി ടാറ്റ കമ്പനികളുടെ ഡയറക്ടറാണ് ഇടക്കാല ചെയര്‍മാനായി നിയമിതനായ ഇഷാത് ഹുസൈന്‍.
വോള്‍ട്ടാസിന്‍െറയും ടാറ്റ സ്കൈയുടെയും ചെയര്‍മാന്‍ കൂടിയാണ്.
അതേസമയം, ടാറ്റ കെമിക്കല്‍സ് ലിമിറ്റഡിലെ സ്വതന്ത്ര ഡയറക്ടര്‍മാര്‍ മിസ്ട്രിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഹോട്ടല്‍സിലെ സ്വതന്ത്ര ഡയറക്ടര്‍മാരും നേരത്തെ മിസ്ട്രിയെ പിന്തുണച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.