കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ ടി.എം.സി എം.പി കല്യാൺ ബാനർജിക്കെതിരെ പരാതി നൽകി വനിത എം.പി. തൃണമൂലിന്റെ ഔദ്യോഗിക പദവികളിൽനിന്ന് രാജിവെച്ചതിന് പിന്നാലെ കകോലി ഘോഷ് ദസ്തിദാറാണ് ലോക്സഭ സ്പീക്കൻ ഓം ബിർളക്ക് പരാതി നൽകിയത്. ലോക്സഭക്കുള്ളിൽവെച്ച് മോശം പെരുമാറ്റം, വാക്കാലുള്ള അധിക്ഷേപം, വനിതാ എം.പിമാരോട് അപമാനകരമായ പെരുമാറ്റം എന്നിവയാണ് ടി.എം.സി ചീഫ് വിപ്പിനെതിരായ പരാതി. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നും ശിക്ഷ നൽകണമെന്നും കകോലി സ്പീക്കർക്ക് കൈമാറിയ കത്തിൽ പറയുന്നു.
കല്യാൺ ബാനർജിയുടെ പെരുമാറ്റം തന്നിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മറ്റ് നിരവധി വനിതാ എം.പിമാർക്കും അദ്ദേഹത്തിൽ നിന്ന് സമാനമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നും കത്തിൽ ആരോപിച്ചു. ‘ലോക്‌സഭക്കുള്ളിൽവെച്ച് നിരന്തരം അധിക്ഷേപിച്ച തൃണമൂൽ കോൺഗ്രസ് അംഗമായ കല്യാൺ ബാനർജിക്കെതിരെ പരിഹാരം തേടി ഔദ്യോഗികമായി പരാതി നൽകാൻ അനുമതി തേടുന്നു. ഈ സ്ത്രീവിരുദ്ധത പല വനിതാ അംഗങ്ങൾക്കും നേരെ ഉണ്ടായിട്ടുള്ളതാണ്, ഇത് ശിക്ഷിക്കപ്പെടേണ്ടതുണ്ട്.’ സ്പീക്കർക്ക് നൽകിയ കത്തിൽ പറയുന്നു. അതേസമയം, കല്യാൺ ബാനർജിയോ തൃണമൂൽ നേതൃത്വമോ പരാതിയോട് പ്രതികരിച്ചിട്ടില്ല.
ബരാസത്ത് എം.പിയായ കകോലി പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയും പാർട്ടിയുടെ ആഭ്യന്തര പ്രവർത്തനത്തെക്കുറിച്ചുള്ള ആശങ്കകൾ പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിന്റെ ദയനീയ പരാജയത്തെത്തുടർന്ന് മമത ബാനർജി കകോലി ഘോഷിനെ പാർട്ടി ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കി പകരം കല്യാൺ ബാനർജിയെ നിയമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായത്.
ബരാസത് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു സംഘടനാ പദവികളിൽനിന്നും കകോലി ഘോഷ് രാജിവെച്ചത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ നടന്ന സുപ്രധാന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു സംഘടന ചുമതലകളിൽനിന്ന് രാജിവെച്ചത്. കല്യാണിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഭരണ അവലോകന യോഗത്തിൽ പങ്കെടുക്കരുതെന്ന പാർട്ടിയുടെ നിർദേശം അവഗണിച്ച് അവർ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ബംഗാളിലെയും അവിടുത്തെ ജനങ്ങളുടെയും താൽപര്യങ്ങൾക്കായി ഒരു സാധാരണ പ്രവർത്തകയായി തൃണമൂലുമായുള്ള ബന്ധം തുടരുമെന്നും അവർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.