ന്യൂഡൽഹി: ആർത്തവ ശുചിത്വത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്‍റെയും, ഭരണഘടനയുടെ 21ാം അനുച്ഛേദത്തിനുകീഴിൽ സ്വകാര്യതാ അവകാശത്തിന്‍റെയും അവിഭാജ്യ ഭാഗമാണെന്ന് സുപ്രീംകോടതി. എല്ലാ സ്കൂളുകളിലും പെൺകുട്ടികൾക്ക് ബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്‍കിനുകൾ സൗജന്യമായി ലഭ്യമാക്കണം.
സർക്കാർ സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകൾക്കും നിർദേശം ഒരുപോലെ നിർബന്ധമാണ്. പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ നൽകാതിരിക്കുകയോ, വെവ്വേറെ ശൗചാലയങ്ങൾ ഒരുക്കുകയോ ചെയ്യാത്ത സ്വകാര്യ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നൽകി.
ആർത്തവ ശുചിത്വം ഔദാര്യമല്ല. അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിൽ നിന്നുളവാകുന്ന ഭരണഘടനാപരമായ അവകാശമാണ്. നിർദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സർക്കാർ ആയിരിക്കും ഉത്തരവാദിയെന്നും ബെഞ്ച് വ്യക്തമാക്കി. സ്കൂളിലെ സൗജന്യ പാഡുകളുടെ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ വിവിധ മാധ്യമങ്ങൾ വഴി പ്രചാരണം നൽകണം. എല്ലാ സ്‌കൂളുകളും ആർത്തവ ശുചിത്വ മാനേജ്‌മെന്റ് കോർണറുകൾ സ്ഥാപിക്കണം.
അധിക അടിവസ്ത്രങ്ങൾ, യൂനിഫോമുകൾ, ഡിസ്പോസബിൾ ബാഗുകൾ തുടങ്ങിയവ ഇവിടെ ലഭ്യമാക്കണം. നാപ്കിനുകളുടെ സുരക്ഷിതവും പരിസ്ഥിതി അനുയോജ്യവുമായ നിർമാർജന സംവിധാനം സ്ഥാപിക്കണം. എല്ലാ സ്കൂളുകളിലും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഭിന്നശേഷിക്കാർക്കും വെവ്വേറെ ശൗചാലയങ്ങൾ ഉറപ്പാക്കണമെന്നും സ്കൂൾ അധികൃതർക്ക് നിർദേശമുണ്ട്.സ്കൂൾ പാഠ്യപദ്ധതിയിൽ ആർത്തവ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഉൾപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.
സ്കൂൾ വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ വിതരണം ചെയ്യണമെന്നും മതിയായ ശുചിമുറി സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഉത്തരവ്.ആർത്തവ സമയത്ത് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും, അതുമായി ബന്ധപ്പെട്ട് നേരിടുന്ന അപമാനവുമൊക്കെ സ്വകാര്യതയെ മാത്രമല്ല പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയും പഠനത്തെയും ദോഷകരമായി ബാധിക്കാറുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹരിയാനയിലെ മഹർഷി ദയാനന്ദ് സർവകലാശാലയിലുണ്ടായ സംഭവമാണ് കഴിഞ്ഞ നവംബറിൽ ഈ വിഷയം പരിഗണനക്കെടുക്കാൻ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത്. ആർത്തവമായതിനാൽ ജോലിക്കെത്താൻ കഴിയില്ലെന്ന് അറിയിച്ച ശുചീകരണ തൊഴിലാളികളായ രണ്ട് സ്ത്രീകളോട് അതിന് തെളിവായി പാഡിന്‍റെ ഫോട്ടോ അയക്കാൻ അധികൃതർ ആവശ്യപ്പെട്ട സംഭവം രാജ്യമാകെ രോഷമുയരാൻ ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.