മേഘാലയ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ഹെബ്ബാളിന് സമീപമുള്ള സഞ്ജീവിനി നഗറിൽ വാടകവീട്ടിൽ താമസിച്ചിരുന്ന മേഘാലയ സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ലിവ്-ഇൻ പങ്കാളിയുമായുള്ള ബന്ധത്തിലെ അസ്വസ്ഥതകളെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ കൊടിഗേഹള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്

മരണപ്പെട്ടത് മേഘാലയയിലെ ടാങ്മാങ് സ്വദേശിനിയായ കോങ് അഗത ബാ ഇത്തിയാൻഗുൻ ഖോങ്‌വെറ്റ് എന്ന 34കാരിയാണ്. കഴിഞ്ഞ മൂന്ന് വർഷമായി മണിപ്പൂർ സ്വദേശിയായ നവാസ് ഷരീഫിനൊപ്പം ലിവ്-ഇൻ ബന്ധത്തിൽ കഴിയുകയായിരുന്നു ഇവർ. വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കും 7.30നും ഇടയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ നടപടികൾക്കായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളും ഫോൺ സംഭാഷണങ്ങളെച്ചൊല്ലിയുള്ള സംശയങ്ങളും കാരണം നിരന്തരം തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സംഭവദിവസം നവാസ് ഷരീഫ് മറ്റൊരു സ്ത്രീയുമായി സംസാരിക്കുകയാണെന്ന് ഖോങ്‌വെറ്റ് സംശയിച്ചതിനെ തുടർന്നാണ് വാക്കേറ്റം ഉണ്ടായതെന്നാണ് വിവരം. എന്നാൽ അമ്മയോടാണ് സംസാരിച്ചിരുന്നതെന്ന് പിന്നീട് അയാൾ വ്യക്തമാക്കിയിരുന്നു. തർക്കത്തിന് ശേഷം നവാസ് ഷരീഫ് വീട്ടിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെയാണ് ഖോങ്‌വെറ്റ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ സംശയം.

ഇതിനിടെ, ബെംഗളൂരു കെ.എസ്.യു യൂണിറ്റ് മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. കേസിന്റെ സാഹചര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെന്നും ആത്മഹത്യയെന്ന നിലയിൽ അന്വേഷണം പുരോഗമിച്ചാലും മറ്റ് സാധ്യതകളും തള്ളിക്കളയാനാകില്ലെന്നും യൂണിയൻ പ്രസ്താവനയിൽ അറിയിച്ചു. സംഘടനാംഗങ്ങൾ സംഭവസ്ഥലം സന്ദർശിച്ച് സുഹൃത്തുക്കൾക്ക് പിന്തുണ അറിയിച്ചു. നവാസ് ഷരീഫിനെ ചോദ്യം ചെയ്തുവരികയാണെന്നും, മരണകാരണം വ്യക്തമാക്കാൻ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Meghalaya native found dead in Bengaluru home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.