എക്സിറ്റ് പോളുകൾ ഉടൻ: നാഗാലാൻഡിലും മേഘാലയയിലും കനത്ത പോളിങ്

ന്യൂഡൽഹി: നാഗാലാൻഡ്, മേഘാലയ, ത്രിപുര നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് രാത്രിയോടെ പുറത്തുവിടും. രാത്രി ഏഴു മണിക്ക് ശേഷമാണ് വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ വരിക. അതേസമയം, ഇന്ന് വോട്ടെടുപ്പ് നടന്ന നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ കനത്ത പോളിങ് രേഖപ്പെടുത്തി. മേഘാലയയിൽ 74.32 ശതമാനവും നാഗാലാൻഡിൽ 82.42 ശതമാനവും പേർ വോട്ടുചെയ്തു. രാവിലെ ഏഴ് മുതൽ വൈകീട്ട് നാല് മണി വരെയായിരുന്നു പോളിങ് സമയം. അന്തിമ കണക്കുകൾ പുറത്തുവന്നിട്ടില്ല. മാർച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം.

മൂന്ന് സംസ്ഥാനങ്ങളിലും 60 വീതം നിയമസഭ മണ്ഡലങ്ങളാണുള്ളത്. ത്രിപുരയിൽ ഫെബ്രുവരി 16ന് വോട്ടെടുപ്പ് പൂർത്തിയാക്കിയിരുന്നു. നാഗാലാൻഡിലും മേഘാലയയിലും 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നാഗാലാൻഡിൽ അക്ലോട്ടോ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പിന്മാറ്റത്തോടെയാണ് 59 സീറ്റിൽ മത്സരം ഒതുങ്ങിയത്. മേഘാലയിൽ ഒരു സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ് ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്.


നാഗാലാൻഡ് ലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ കൊഹിമയിൽ വോട്ട് രേഖപ്പെടുത്തി. അഞ്ചാം തവണയും ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.183 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. 13 ലക്ഷം വോട്ടർമാരാണ് ഉള്ളത്.


മേഘാലയ മുഖ്യമന്ത്രി കൊൻറാഡ് സാങ്മയും കുടുംബവും സൗത്ത് ടുറയിൽ വോട്ട് ചെയ്തു. ഇത്തവണയും വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 369 സ്ഥാനാർഥികളാണ് മേഘാലയയിൽ മത്സരിക്കുന്നത്. 21.6 ലക്ഷം വോട്ടർമാരുണ്ട്.

ആസാം, അരുണാചൽ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ മേഘാലയയിൽ ഒറ്റയ്ക്ക് ഭരണം പിടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. നാഗാലാൻഡിൽ കഴിഞ്ഞ ഒരു വർഷമായി പ്രതിപക്ഷം ഇല്ലാതെ ആണ് ബി.ജെ.പി കൂടി ഭാഗമായ മുന്നണി ഭരിക്കുന്നത്. കോൺഗ്രസും തൃണമൂൽ കോൺഗ്രസും മൽസര രംഗത്തുണ്ട്.

Tags:    
News Summary - Meghalaya, Nagaland Election updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.