ന്യൂഡൽഹി: ബിരുദാനന്തര ബിരുദം നേടിയിട്ടും ജോലി ലഭിക്കാതെ അലയുന്ന യുവാവിന്റെ ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. 2025 മെയിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം കഴിഞ്ഞ ഒരു വർഷത്തിനിടെ 12,000 ത്തിലധികം തൊഴിലവസരങ്ങളിലേക്ക് അപേക്ഷിച്ചിട്ടും ഒരിടത്തുനിന്നും അനുകൂല മറുപടി ലഭിച്ചില്ലെന്ന് യുവാവ് പറയുന്നു. ലിങ്ക്ഡ് ഇൻ വഴി ആറായിരവും ഇൻഡീഡ് വഴി നാലായിരത്തിയഞ്ഞൂറും ഉൾപ്പെടെ പ്രമുഖ ജോബ് പോർട്ടലുകൾ വഴിയെല്ലാം നിരന്തരം ശ്രമിച്ചിട്ടും ഫലം നിരാശയായിരുന്നു. അടുത്ത മാസത്തോടെ തൊഴിൽരഹിതനായിട്ട് ഒരു വർഷം തികയുകയാണെന്നും നിലവിൽ താൻ മാനസികമായി മരവിച്ച അവസ്ഥയിലാണെന്നും യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഉപദേശങ്ങളൊന്നും ആവശ്യമില്ലെന്നും ഭയത്തിനും ലജ്ജയ്ക്കും അപ്പുറം താൻ പൂർണ്ണമായും തളർന്നുപോയെന്നും യുവാവ് കൂട്ടിച്ചേർത്തു.
പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവം നേരിടുന്ന നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി. കമ്പനികൾ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയറുകൾ വ്യാപകമായി ഉപയോഗിക്കുന്നത് യോഗ്യരായവർ പോലും പുറന്തള്ളപ്പെടാൻ കാരണമാകുന്നുണ്ടെന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു. നിലവിലെ തൊഴിൽ വിപണിയിലെ തകർച്ചയും നിയമന രീതികളിലെ അപാകതകളുമാണ് ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് പൊതുവായ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.