മംഗളൂരു: കർണാടക ദക്ഷിണ കന്നട ജില്ലയിൽ കോൺഗ്രസിന്റെ നിരവധി മുസ്‌ലിം നേതാക്കളും ഭാരവാഹികളും കൂട്ടത്തോടെ രാജിവെച്ചു. അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന സർക്കാർ സംവിധാനങ്ങൾ പുലർത്തുന്ന സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി.
കെ.പി.സി.സി സെക്രട്ടറി എം.എസ് മുഹമ്മദ്, ദക്ഷിണ കന്നട ജില്ല കോൺഗ്രസ് ന്യൂനപക്ഷ സെൽ പ്രസിഡന്റ് കെ.കെ.ഷാഹുൽ ഹമീദ് എന്നിവരാണ് രാജിവെച്ച പ്രമുഖർ. മംഗളൂരു ബോളാറിലെ ഷാദി മഹൽ ഓഡിറ്റോറിയത്തിൽ നടന്ന അടിയന്തര യോഗത്തിൽ പാർട്ടി പ്രവർത്തകർ നേതാക്കളെ സമ്മർദത്തിലാക്കുകയായിരുന്നു.
കഴിഞ്ഞ മാസം 27ന് മലയാളി മലപ്പുറം സ്വദേശി അഷ്റഫ് കൊല്ലപ്പെട്ട സംഭവത്തോട് പൊലീസും ഭരണകൂടവും സ്വീകരിച്ച സമീപനം തന്നെയാണ് അബ്ദുറഹ്മാൻ വധത്തിലും ആവർത്തിക്കുകയാണെന്ന് പ്രവർത്തകർ യോഗത്തിൽ രോഷം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും അദ്ദേഹം പ്രശ്നപരിഹാരത്തിന് സാവകാശം ആവശ്യപ്പെട്ടുവെന്നും നേതാക്കൾ പറഞ്ഞെങ്കിലും അണികൾ കൂടുതൽ ക്ഷുഭിതാരയതോടെ നേതാക്കൾക്ക് പ്രവർത്തകർക്കൊപ്പം നിൽക്കുകയായിരുന്നു.
ബൂത്ത് തലം മുതൽ ജില്ലാ, സംസ്ഥാന ഭാരവാഹികൾ വരെയുള്ള കോൺഗ്രസ് നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. കെ.പി.സി.സി സെക്രട്ടറി എം.എസ് മുഹമ്മദ്, കെ.കെ. ഷാഹുൽ ഹമീദ് , മുൻ കോർപറേഷൻ കൗൺസിലർ അബ്ദുൾ റൗഫ്, സുഹൈൽ കണ്ടക് തുടങ്ങിയവർ സംസാരിച്ചു. സുഹൈൽ കണ്ടക് ആണ് ആദ്യം സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. ഷാഹുൽ ഹമീദ്, എം.എസ്. മുഹമ്മദ് തുടങ്ങിയ നേതാക്കൾ ഓരോരുത്തരായി പാർട്ടി പദവികളിൽ നിന്ന് രാജി പ്രഖ്യാപിച്ചു. കോൺഗ്രസ് നേതൃത്വത്തിനും സംസ്ഥാന സർക്കാരിനുമുള്ള ശക്തമായ സന്ദേശമായാണ് കൂട്ടായ രാജികളെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.