ന്യൂഡൽഹി: എം.എൽ.എയുടെ കൊലപാതകത്തിന്‍റെ സാക്ഷിയെ കൊന്ന കേസിലെ പ്രതിയെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. ഉത്തർ പ്രദേശിലാണ് സംഭവം. 2005ലാണ് യു.പിയിലെ ബി.എസ്.പി എം.എൽ.എ രാജു പാലിന്റെ കൊലപാതകം നടന്നത്. ഈ സംഭവത്തിലെ സാക്ഷി ഉമേഷ് പാൽ എന്നയാളെ 2023 ഫെബ്രുവരി 24നാണ് പ്രതികൾ വെടിവെച്ചുകൊന്നു. ആറ് തോക്കുധാരികൾ എത്തി ഉമേഷിനെ വെടിവെക്കുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതിലെ ഒരു പ്രതിയായ ഉസ്മാൻ എന്ന വിജയ് ചൗധരിയെയാണ് പൊലീസ് ഏറ്റുമുട്ടലിൽ കൊന്നത്.
പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് മുഖ്യമന്ത്രി ആദിത്യനാഥിന്റെ മുൻ ഉപദേശകനായിരുന്ന മുതിർന്ന ബി.ജെ.പി എം.എൽ.എ ട്വീറ്റ് ചെയ്തു. എന്നാൽ ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
എം.എൽ.എയുടെ കൊലപാതകത്തിന്റെ സാക്ഷിയായ ഉമേഷ് പാൽ വെടിവെപ്പിൽ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. ഇയാളുടെ സുരക്ഷാ ജീവനക്കാരനായ രണ്ട് പൊലീസുകാർക്ക് വെടിവെപ്പിൽ പരിക്കേൽക്കുകയും അവർ പിന്നീട് മരിക്കുകയുമായിരുന്നു.
ഈ സംഭവത്തിലെ പ്രതികളുമായി ഉണ്ടായ രണ്ടാമത്തെ പൊലീസ് ഏറ്റുമുട്ടലാണിത്. നേരത്തെ, പ്രതികൾ ഉപയോഗിച്ചിരുന്ന എസ്‍.യു.വിയിലെ ഡ്രൈവർമാരിലൊരാളെ ഏറ്റുമുട്ടലിൽ പൊലീസ് കൊന്നിരുന്നു. ഗൂഢാലോചനയിൽ പങ്കാളിയായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.