ലഖ്നോ: മൂന്നുമാസത്തിനിടെ തന്റെ മൂന്ന് പെൺമക്കളെ കാണാതായെന്ന പരാതിയുമായി പിതാവ്. യു.പിയിലെ മുസഫർനഗറിനടുത്ത സുജൂദ് ഗ്രാമത്തിലാണ് സംഭവം. പൊലീസിൽ പരാതിപ്പെട്ടിട്ട് നടപടി ഇല്ലാത്തതിനാൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചിരിക്കുകയാണെന്ന് പിതാവ് പറയുന്നു.
മുഹമ്മദ് ഷൗക്കീൻ എന്നയാളാണ് പൊലീസിൽ പരാതി നൽകിയത്. അദ്ദേഹത്തിന്റെ 20കാരിയായ മൂത്തമകളെ മൂന്നുമാസം മുമ്പ് കാണാതായിരുന്നു. എന്നാൽ മൂത്ത മകൾ കാമുകനുമൊന്നിച്ച് ഒളിച്ചോടുകയായിരുന്നുവെന്നും ഇവർ സംരക്ഷണത്തിനുവേണ്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
എന്നാൽ തൻറെ മകളെ അടുത്ത ഗ്രാമത്തിലെ ആസാദ്, സുബൈർ, പിതാവ് അബ്രാർ എന്നിവർ ചേർന്ന് തട്ടികൊണ്ടുപോവുകയായിരുന്നു എന്നാണ് ഷൗക്കീൻ പറയുന്നത്.
പെരുന്നാളിന് തൊട്ടു തലേദിവസമാണ് പതിനാലും പതിനഞ്ചും വയസ്സുള്ള ഇളയ പെൺകുട്ടികളെ കാണാതായത്. ഷോപ്പിങ്ങിനാണെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇവർ പിന്നീട് തിരിച്ചെത്തിയിട്ടില്ല.
എന്നാൽ, മൂത്തമകൾ ഒളിച്ചോടിയതിന്റെ കുറ്റം മുഴുവൻ പിതാവ് ഇളയ പെൺകുട്ടികളുടെ തലയിലാണ് കെട്ടിവെച്ചതെന്നും, കുറ്റപ്പെടുത്തൽ സഹിക്കാതെ കുട്ടികൾ വീടുവിട്ട് പോകുകയാണുണ്ടായതെന്നും പൊലീസ് പറയുന്നു. രണ്ടുപേരും ഡൽഹിയിൽ ഉണ്ടെന്നും ഇവരെ ഉടൻ വീട്ടിലേക്ക് എത്തിക്കുമെന്നും പൊലീസ് പറയുന്നു. എന്നാൽ മൂത്തമകളെ കൊണ്ടുപോയവർ തന്നെയാണ് ഇളയ മക്കളെയും കൊണ്ടുപോയത് എന്നാണ് പിതാവിന്റെ പരാതി.
രണ്ടു സംഭവത്തിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.