മൈസൂരു: വായ്പാ തർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ ഓടുന്ന കാറിൽ 500 മീറ്ററോളം വലിച്ചിഴച്ചതായി പരാതി. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മൈസൂരുവിൽ കടംവാങ്ങിയ പണം തിരിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് സംഭവമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ആന്ദോളന സർക്കിളിന് സമീപമുള്ള സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് കുവേംപുനഗർ പൊലീസ് സ്റ്റേഷൻ റോഡിലേക്കുള്ള തിരക്കേറിയ റോഡിലൂടെ ഒരു ചുവന്ന കാർ വേഗത്തിൽ പാഞ്ഞുപോകുന്നതും അതിന്റെ ബോണറ്റിൽ ഒരാൾ പറ്റിപ്പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ധനഞ്ജയ് എന്ന വ്യക്തിക്ക് മഹാദേവ് എന്നയാൾ പണം കടം നൽകിയിരുന്നതായും ഇത് തിരിച്ചടക്കാൻ ആവശ്യപ്പെട്ടുണ്ടായ തർക്കത്തെതുടർന്നാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായതെന്നുമാണ് വിവരം.
തർക്കം രൂക്ഷമായതോടെ ധനഞ്ജയ് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. അത് തടയാനുള്ള ശ്രമത്തിൽ മഹാദേവ് ബോണറ്റിലേക്ക് ചാടിക്കയറി മുറുകെ പിടിക്കുകയായിരുന്നു. എന്നാൽ, വാഹനം നിർത്തുന്നതിനുപകരം ധനഞ്ജയ് വാഹനം വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.