കൊൽക്കത്ത: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർഷങ്ങളായി നിലനിൽക്കുന്ന ഡി.എ (ക്ഷാമബത്ത) കുടിശ്ശിക ഉടൻ തീർപ്പാക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് മമതയുടെ ഈ പ്രഖ്യാപനം. ഞായറാഴ്ച ഉച്ചയോടെ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മമത ഇക്കാര്യം അറിയിച്ചത്. ഈ മാസം മുതൽ വിതരണം ചെയ്യുമെന്നും സമൂഹമാധ്യമ സന്ദേശത്തിലൂടെ വ്യക്തമാക്കി.
2009ലെ ശമ്പള പരിഷ്കരണവുമായി (ROPA 2009) ബന്ധപ്പെട്ട കുടിശ്ശികയാണ് സർക്കാർ നൽകുക. സർക്കാർ ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് പുറമെ അധ്യാപകർ, അനധ്യാപകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
"നൽകിയ വാഗ്ദാനം സർക്കാർ പാലിച്ചിരിക്കുന്നു.. ലക്ഷക്കണക്കിന് വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും മാർച്ച് മാസം മുതൽ കുടിശ്ശിക ലഭിച്ചുതുടങ്ങും. ധനകാര്യ വകുപ്പിന്റെ വിജ്ഞാപന പ്രകാരം കൃത്യമായ മാനദണ്ഡങ്ങളോടെയായിരിക്കും വിതരണം," മമത ബാനർജി എക്സിൽ കുറിച്ചു.
ഡി.എ കുടിശ്ശിക ആവശ്യപ്പെട്ട് ഒരു വിഭാഗം ജീവനക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് മാർച്ച് 31നകം കുടിശ്ശികയുടെ 25 ശതമാനം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമത സർക്കാറിന്റെ അടിയന്തര നീക്കം. ഹിന്ദു പുരോഹിതന്മാർക്കും മുഅദ്ദിന്മാർക്കുമുള്ള പ്രതിമാസ ഓണറേറിയം 500 രൂപയായി വർധിപ്പിച്ചുള്ള പ്രഖ്യാപനവും മമത നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.