കൊൽക്കത്ത: ബംഗാളിൽ നടക്കുന്ന ‘ചില ചെറിയ പ്രതിഷേധ’ങ്ങളുടെ പേരിൽ കേന്ദ്രം പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ സർവിസുകൾ റദ്ദാക്കിയതിനെതിരെ മുഖ്യമന്ത്രി മമത ബാനർജി. റെയിൽവേയുടെ ഭൂമി സംരക്ഷിക്കുകയെന്നത് റെയിൽവേ സുരക്ഷ സേനയുടെ ജോലിയാണ്. എന്നിട്ടും അവർക്ക് തങ്ങൾ ആവശ്യമായ സഹായം ചെയ്തു.
പ്രക്ഷോഭത്തിൽ കുഴപ്പക്കാരായ 600 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേക്കും കേന്ദ്രത്തിനും കത്തയച്ചിട്ടുണ്ടെന്നും മമത പറഞ്ഞു. ‘‘അക്രമം നടത്തുന്നവരെ വസ്ത്രം കണ്ടു തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. നിയമലംഘകരെ വസ്ത്രം കണ്ട് തിരിച്ചറിയാനാകില്ല’’- പൗരത്വഭേദഗതി നിയമത്തിനെതിരെ കൊൽക്കത്തയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ പങ്കെടുക്കവേ അവർ പറഞ്ഞു.
ഡൽഹിയിലെ ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളെ മമത അപലപിച്ചു. ബി.ജെ.പിക്ക് പാർലമെൻറിൽ ഭൂരിപക്ഷമുണ്ടെങ്കിലും അത് ഏെതങ്കിലും നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങളുടെ മേൽ കുതിരകയറാനുള്ള ലൈസൻസല്ല. രാജ്യത്ത് കലാപം പടർത്താൻ ബി.ജെ.പി ശ്രമിക്കുകയാണ്. പ്രതിപക്ഷത്തിന് പൗരത്വഭേദഗതി ബില്ലിനെപ്പറ്റി ചർച്ചചെയ്യാൻ പോലും അവസരം നൽകാതെ ധിറുതി പിടിച്ചാണ് ബിൽ പാസാക്കിയതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.