ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിങ്കി ഭൂയാൻ ശർമ്മക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേര സുപ്രിംകോടതിയിലേക്ക്. അസം പൊലീസ് രജിസ്റ്റർ ചെയ്ത അപകീർത്തി, വ്യാജരേഖ ചമയ്ക്കൽ കേസുകളിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഗുവാഹത്തി ഹൈകോടതി വിധിക്കെതിരെയാണ് പവൻ ഖേര സുപ്രീം കോടതിയെ സമീപിക്കുന്നത്. ഏപ്രിൽ 24-നാണ് ഗുവാഹത്തി ഹൈകോടതി ഖേരയുടെ അപേക്ഷ നിരസിച്ചത്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിങ്കി ഭൂയാന് ഒന്നിലധികം വിദേശ പാസ്‌പോർട്ടുകളും വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കളുമുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ ആരോപിച്ചതിനെ തുടർന്നാണ് ഗുവാഹത്തി ക്രൈംബ്രാഞ്ച് ഖേരക്കെതിരെ കേസെടുത്തത്. ആരോപണത്തിന് പിന്നാലെ ഖേരയുടെ ഡൽഹിയിലെ വസതിയിൽ അസം പൊലീസ് എത്തിയിരുന്നു. പിന്നീട് തെലങ്കാന ഹൈകോടതി ഖേരക്ക് ഒരാഴ്ചത്തെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും അസം സർക്കാരിന്റെ അപ്പീലിൽ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്നും രാഷ്ട്രീയ പശ്ചാത്തലത്തിൽ നടത്തിയ പ്രസ്താവനകളെ വളച്ചൊടിക്കുകയാണെന്നും ഖേര ഹൈകോടതിയിൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അതേസമയം റിനികി ഭൂയാന് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ ഉണ്ടെന്ന ആരോപണം ഉന്നയിക്കാൻ ഖേര ഉപയോഗിച്ച രേഖകൾ നൽകിയവരെ കണ്ടെത്താൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
പൊലീസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും മുൻകൂർ ജാമ്യം നൽകാനാവില്ലെന്നുമായിരുന്നു ഹൈകോടതിയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാൻ നിയമപരമായ പരിരക്ഷ തേടി അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്. ഇതിനിടെ പവൻ വേരക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് രംഗത്തെത്തി. ഒറ്റപ്പെടുത്തലിന്റെയും ഭീഷണിയുടെയും രാഷ്ട്രീയത്തിനു മേൽ നീതി പുലരുമെന്നും പാർട്ടി പവൻ ഖേരക്കൊപ്പം ഐക്യദാർഢ്യത്തോടെ നിൽക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.