പാർലമെന്റ് സുരക്ഷ വീഴ്ചയിൽ സഭ നിർത്തിവെച്ച് അമിത് ഷാ വിശദീകരണം നൽകണമെന്ന് ഖാർഗെ; അതിന്റെ ആവശ്യമില്ലെന്ന് പീയുഷ് ഗോയൽ

ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ''ഞങ്ങൾ അഭ്യർഥിക്കുകയാണ്. ദയവായി യോഗം മാറ്റിവെക്കുക. ആഭ്യന്തരമന്ത്രി മുന്നോട്ട് വന്ന് നടന്ന കാര്യങ്ങളെ കുറിച്ച് വിശദീകരിക്കട്ടെ.''-എന്നാണ് മല്ലികാർജുൻ ഖാർഗെ രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖറോട് ആവശ്യപ്പെട്ടത്.

രാജ്യസഭ പ്രായമായവരുടെ ഇടമാണെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാറ്റിനുമുപരി രാജ്യം ശക്തമാണെന്ന സന്ദേശം നൽകുകയാണ് വേണ്ടത്. സഭ നടപടികൾ തുടരട്ടെ. കോൺഗ്രസ് സംഭവം രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമം നടത്തുകയാണ്. ഇത് നമ്മുടെ രാജ്യത്തെ സംബന്ധിച്ച് നല്ല സന്ദേശമല്ല നൽകുന്നത്.''-എന്നായിരുന്നു കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ മറുപടി.

പാർലമെന്റിലെ സുരക്ഷ വീഴ്ച ഗുരുതരമായ വിഷയമാണെന്ന് ഖാർഗെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു് ഇരുസഭകളിലും ഇതെ കുറിച്ച് ആഭ്യന്തരമന്ത്രി പ്രസ്താവനയിറക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. സുരക്ഷ മറികടന്ന് രണ്ടുപേർ പാർലമെന്റിനകത്ത് എങ്ങനെ എത്തിയെന്നാണ് അറിയേണ്ടത്. ഇന്ന് ഞങ്ങൾ പാർലമെന്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലിയർപ്പിച്ചു. ഈ സംഭവം സർക്കാർ ഗൗരവമായി കാണുമെന്നാണ് പ്രതീക്ഷ. സുരക്ഷ വീഴ്ചയെ കുറിച്ച് പഴുതടച്ച അന്വേഷണവും നടത്തണം. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാൻ എല്ലായ്പ്പോഴും ഞങ്ങൾ തയാറാണ്.​''-ഖാർഗെ കുറിച്ചു.

പ്രാഥമിക അന്വേഷണത്തിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല അറിയിച്ചു. ശൂന്യവേളയിൽ തന്നെ അന്വേഷണം നടന്നതാണ്. ഡൽഹി പൊലീസിന് ഇതുസംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പാർലമെന്റിന് പുറത്തുള്ള രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. -അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്റിൽ അതിക്രമിച്ച് കയറിയ അക്രമികളിലൊരാളെ പിടികൂടിയത് കോൺഗ്രസ് എം.പി ഗുർജീത് സിങ് ഓജ്‍ലയാണ്. സന്ദർശക ഗ്യാലറിയിൽ നിന്ന് അക്രമികൾ താഴേക്ക് ചാടി സ്പ്രേ അടിച്ചതോടെ ചില എം.പിമാർ സഭക്ക് പുറത്തേക്ക് ഓടി. ചിലർ അക്രമികളെ പിടികൂടാൻ ശ്രമിച്ചു.ഇതിനിടെ, ഗുർജീത് സിങ് അക്രമികളിലൊരാളെ ബലമായി പിടിച്ചുവെക്കുകയായിരുന്നു.

Tags:    
News Summary - Mallikarjun Kharge demands Shah's statement on Lok Sabha security breach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.