ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംസ്കാരത്തിന്റെയും വംശീയതയുടെയും പേരിൽ ആളുകൾ അധിക്ഷേപിക്കപ്പെടുന്നതിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. ലുങ്കി ഉടുത്തതിന് ഡൽഹിയിൽ ഒരു മലയാളി അധിക്ഷേപിക്കപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ചാണ് രാജ്യത്തെ പരമോന്നത കോടതി ആശങ്കപ്പെട്ടത്. നാനാത്വത്തിലെ ഏകത്വം എന്നതിൽ അഭിമാനിക്കുന്ന ഒരു രാജ്യത്ത് ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
മതത്തിന്റെ പേരിലും വർഗത്തിന്റെ പേരിലും സംസ്കാരത്തിന്റെ പേരിലും വംശീയതയുടെ പേരിലും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സംസ്ഥാന ഗവൺമെന്റുകൾ പ്രധാന്യത്തോടെ പരിഗണിക്കണമെന്നും കോടതി ഓർമിപ്പിച്ചു. ജസ്റ്റിസ് സഞജയ് കുമാർ, അലോക് ആരാഥെ എന്നിവർ 2015 ലെ ഒരു പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ഇതു പറഞ്ഞത്.
രാജ്യത്തിന്റെ വടക്കുകിഴക്കു നിന്ന് എത്തുന്നവരുടെ സുരക്ഷയും മാന്യതവും നിലനിർത്തണമെന്നതായിരുന്നു ഹർജി. വംശീയ പരിഹാസം, ഒറ്റപ്പെടുത്തൽ, തെരഞ്ഞുപിടിച്ചുള്ള പീഡനം എന്നിവ പലതരത്തിലുള്ള ഇടപെടലുകളുണ്ടായിട്ടും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കുനേരെ നടക്കുന്നതായി പരാതിക്കാരനുവേണ്ടി ഹാജരായ അഡ്വ. ഗയ്ചൻഗോപു ഗാങ്മേയി കോടതിയിൽ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം ഇതു നിരീക്ഷിക്കാനായി ഒരു മോണിറ്ററിങ് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെന്ന് അഡീഷണൽ സൊളിസിറ്റർ ജനറൽ കെ.എം നടരാജൻ കോടതിയെ അറിയിച്ചു. എന്നാൽ ഇതിൽ കോടതി തൃപ്തരായില്ല. അപ്പോഴാണ് ജസ്റ്റിസ് സതീഷ് ചന്ദ്ര മലയാളിക്ക് നേരിട്ട അധിക്ഷേപത്തെപ്പറ്റി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.