ന്യൂഡൽഹി: കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിനിരയായ രാഘവ് ഛദ്ദ, അശോക് മിത്തൽ, സ്വാതി മലിവാൾ എന്നിവരടക്കം ആം ആദ്മി പാർട്ടിയുടെ മൂന്നിൽ രണ്ട് രാജ്യസഭാംഗങ്ങൾ കൂറുമാറി ബി.ജെ.പിയിലേക്ക്. ഇതോടെ രാജ്യസഭയിലെ ബി.ജെ.പി അംഗസംഖ്യ 106ൽ നിന്ന് 113 ആയി ഉയർന്നു. രാജിവെച്ച ഏഴുപേരിൽ രാഘവ് ഛദ്ദക്കും അശോക് മിത്തലിനുമൊപ്പം ആം ആദ്മി പാർട്ടിയുടെ ബുദ്ധികേന്ദ്രം സന്ദീപ് പഥക്കും വെള്ളിയാഴ്ച വൈകീട്ട് ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തി. അഖിലേന്ത്യാ പ്രസിഡന്റ് നിതിൻ നബിൻ ബൊക്കെയും മധുരവും നൽകി ഇവരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു. ഇവർക്കൊപ്പം പാർട്ടി വിട്ട രാജ്യസഭാംഗങ്ങളായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്, വിക്രംജിത് സാഹ്നി, സ്വാതി മലിവാൾ, രജീന്ദർ ഗുപ്ത എന്നിവർ ഡൽഹിയിലില്ലാത്തതിനാൽ പിന്നീടാകും ബി.ജെ.പിയിൽ ചേരുക.
കൂറുമാറ്റം ബാധകമല്ലാത്ത ഭരണഘടനാ വ്യവസ്ഥയുടെ ആനുകൂല്യം ഉപയോഗിച്ചാണ് ആപ്പിന്റെ രാജ്യസഭാംഗങ്ങളിൽ മൂന്നിൽ രണ്ടുപേരും പാർട്ടിയിലെ അംഗത്വവും സ്ഥാനങ്ങളും രാജിവെച്ച് ബി.ജെ.പിയിലേക്ക് മാറുന്നതെന്ന് മുതിർന്ന ആപ് നേതാവ് രാഘവ് ഛദ്ദ ന്യൂഡൽഹിയിൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യസഭാ ചെയർമാനെ വെള്ളിയാഴ്ച രേഖാമൂലം ഇക്കാര്യം അറിയിച്ചുവെന്നും ഛദ്ദ കൂട്ടിച്ചേർത്തു. അതേസമയം മൂന്ന് പേർക്കുമെതിരെ നിയമനടപടിയെടുക്കുമെന്നാണ് ആം ആദ്മി പാർട്ടി വ്യക്തമാക്കിയിരിക്കുന്നത്. മറ്റു നാലുപേരെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.
വനിതാ കമീഷൻ നിയമനത്തിൽ സി.ബി.ഐ പ്രതിയാക്കിയ സ്വാതി മലിവാളിനും ഡൽഹി ജൽ ബോർഡ് അഴിമതിക്കേസിൽ ഇ.ഡി പിന്തുടരുന്ന രാഘവ് ഛദ്ദക്കും പുറമെ ലവ്‍ലി പഞ്ചാബ് യൂനിവേഴ്സിറ്റി ഉടമ അശോക് മിത്തൽ കഴിഞ്ഞ ഏതാനും ദിവസമായി തുടർച്ചയായി ഇ.ഡി റെയ്ഡ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവർക്കെതിരായ കേസുകൾ ചൂണ്ടിക്കാട്ടിയാണ്, കേന്ദ്ര ഏജൻസികളെ ഇറക്കിയുള്ള ഓപറേഷൻ ലോട്ടസ് ആണിതെന്നും ബി.ജെ.പി വാഷിങ്മെഷീനിലൂടെ വെളുപ്പിക്കലാണെന്നും ആപ് കുറ്റപ്പെടുത്തുന്നത്. ഒരു കാലത്ത് തന്റെ വലംകൈയായിരുന്നവരുടെ കൂറുമാറ്റത്തിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രൂക്ഷമായ പ്രതികരണത്തിനുപുറമെ രാജ്യസഭാ നേതാവ് സഞ്ജയ് സിങ് ഡൽഹിയിലും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ചണ്ഡിഗഢിലും വാർത്തസമ്മേളനം നടത്തി. കൂറുമാറിയവരെ വഞ്ചകരെന്ന് വിശേഷിപ്പിച്ച സഞ്ജയ് സിങ് പഞ്ചാബ് ജനത അവരോട് പൊറുക്കില്ലെന്ന് മുന്നറിയിപ്പ് നൽകി.
2024ൽ കെജ്രിവാളുമായി അകന്ന രാഘവ് ഛദ്ദ അദ്ദേഹത്തിന്റെ അറസ്റ്റ് സമയത്ത് ഇംഗ്ലണ്ടിൽ പോയി അവിടെനിന്ന് ബി.ജെ.പി നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു. ഇതറിഞ്ഞതോടെ പാർട്ടിയിൽ രാഘവ് ഛദ്ദയെ ഒതുക്കി അദ്ദേഹത്തിനെ രാജ്യസഭാ ഉപനേതാവിന്റെ പദവിയിൽനിന്ന് കെജ്രിവാൾ നീക്കി. എന്നാൽ, ഛദ്ദക്ക് പകരംവെച്ച അശോക് മിത്തലിനെ ലക്ഷ്യമിട്ട കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗിച്ച് അദ്ദേഹത്തിന്റെ സർവകലാശാല റെയ്ഡ് ചെയ്യിച്ചു. അതോടെ അദ്ദേഹവും വഴങ്ങുകയായിരുന്നു.
പഞ്ചാബിൽനിന്ന് ആപ് എം.പിമാരാക്കിയ രാഘവ് ഛദ്ദയും സന്ദീപ് പഠകും ഒഴികെയുള്ളവരെല്ലാം കോടികൾ നൽകിയാണ് പെയ്ഡ് രാജ്യസഭാ സീറ്റ് തരപ്പെടുത്തിയതെന്ന് വിമർശനമുയർന്നിരുന്നു. ഡൽഹിയിൽനിന്ന് ആം ആദ്മി പാർട്ടി രാജ്യസഭയിലെത്തിച്ച സ്വാതി മലിവാൾ ഒഴികെയുള്ള ആറുപേരും പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗങ്ങളാണ്. ബൽബീർ സിങ് സീചേവാൾ മാത്രമാണ് ഇനി ആപ്പിന്റെ പഞ്ചാബിലെ രാജ്യസഭാംഗമായി അവശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.