കാമുകിക്ക് വേണ്ടി ചോദ്യപേപ്പർ ചോർത്തി നൽകി; പിന്നാലെ പ്രണയത്തകർച്ച, എംപിഎസ്‌സിക്ക് പരാതി നൽകി കാമുകൻ; 3 ഉദ്യോഗസ്ഥരടക്കം 6 പേർ അറസ്റ്റിൽ

മുംബൈ: സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (എം.പി.എസ്.സി) നടത്തിയ എഫ്ഡിഎ ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച പുറത്ത്. പരീക്ഷ പാസാകാൻ കാമുകിക്ക് ചോർത്തിയ ചോദ്യങ്ങൾ സംഘടിപ്പിച്ചു നൽകിയ യുവാവ്, പ്രണയം തകർന്നതിന് പിന്നാലെ കമ്മീഷന് പരാതി നൽകിയതോടെയാണ് വൻ ചോദ്യപേപ്പർ തട്ടിപ്പ് സംഘം പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് എംപിഎസ്‌സി ഉദ്യോഗസ്ഥരും പരാതിക്കാരനായ യുവാവും ഉൾപ്പെടെ ആറ് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തു. 

നന്ദൂർബാർ സ്വദേശിയായ ലോകേഷ് എന്ന ഗൗരവ് രാജേന്ദ്ര പാട്ടീലും ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ഋതുജ പാട്ടീലും തമ്മിൽ പ്രണയത്തിലായിരുന്നു. മാർച്ച് 22-ന് നടന്ന പരീക്ഷയ്ക്ക് മുന്നോടിയായി അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ചോദ്യക്കൂട്ടത്തിൽ നിന്ന് ചോർത്തിയെടുത്ത ചോദ്യങ്ങൾ ഗൗരവ് കാമുകിക്ക് എത്തിച്ചുനൽകി. തുടർന്ന് പരീക്ഷയെഴുതിയ ഋതുജ ഉന്നത റാങ്കോടെ പരീക്ഷ പാസായി. എന്നാൽ ഇതിനിടയിൽ ഇരുവരുടെയും പ്രണയം തകരുകയും അകലുകയും ചെയ്തു. സർക്കാർ ജോലി ലഭിച്ചാൽ കാമുകി തന്നെ പൂർണമായി ഒഴിവാക്കുമെന്ന ഭയത്തിലും വൈരാഗ്യത്തിലും ഗൗരവ് ജൂലൈയിൽ എംപിഎസ്‌സിക്ക് ചോദ്യപേപ്പർ ചോർന്ന വിവരം കാണിച്ച് ഇമെയിൽ പരാതി അയക്കുകയായിരുന്നു. 

തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് എംപിഎസ്‌സി ഉദ്യോഗസ്ഥരായ വിശ്വേശ്വർ നകാതെ, അഭിജിത് ലെൻഡ്വെ, ഗോപാൽ മറാത്തെ, ഒരു അക്കാദമി ഡയറക്ടർ, ഋതുജയുടെ പിതാവ് അമൃത് പാട്ടീൽ എന്നിവരടങ്ങുന്ന വലിയ അഴിമതി ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ചോദ്യങ്ങൾ കൈമാറാൻ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മറ്റ് പരീക്ഷകളിലും സമാനമായ ചോർച്ച നടന്നിട്ടുണ്ടോയെന്നും ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചുവരികയാണ്.

Tags:    
News Summary - Maharashtra MPSC Exam Paper Leak: Boyfriend Gets Questions for Girlfriend, Blows Whistle After Breakup; 6 Held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.