25 വർഷത്തേക്ക് ലോക്സഭ സീറ്റുകൾ 543 ആയിത്തന്നെ നിലനിർത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ലോക്സഭയിലെ നിലവിലെ 543 സീറ്റുകൾ അടുത്ത 25 വർഷത്തേക്ക് കൂടി മാറ്റമില്ലാതെ നിലനിർത്തണമെന്നും മണ്ഡല പുനർനിർണയം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ചുചേർക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്തിന്റെ ഭാവി ഘടനയെ ബാധിക്കുന്ന ഈ വിഷയത്തിൽ സംസ്ഥാനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും കൃത്യമായ പഠനത്തിനും അഭിപ്രായ പ്രകടനത്തിനും ആവശ്യമായ സമയം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് മണ്ഡല പുനർനിർണയം ചർച്ച ചെയ്തേക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി സൂചന നൽകിയ പശ്ചാത്തലത്തിലാണ് ഖാർഗെയുടെ നീക്കം.

സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് വിഭജനത്തിലെ നിലവിലെ അനുപാതം 25 വർഷത്തേക്ക് മാറ്റരുതെന്നും, അതോടൊപ്പം 2029ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതൽ വനിതകൾക്ക് മൂന്നിലൊന്ന് അഥവാ 33 ശതമാനം സംവരണം പ്രാബല്യത്തിൽ വരുത്തണമെന്നുമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശം. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് സർക്കാറിന്റെ പക്കലുള്ള നിർദേശങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും മുൻകൂട്ടി പങ്കുവെക്കണമെന്നും ഖാർഗെ കത്തിലൂടെ ചൂണ്ടിക്കാട്ടി.

മുൻപ് ഏപ്രിൽ 16, 17 തീയതികളിൽ കേന്ദ്ര സർക്കാർ വിഷയം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച അദ്ദേഹം, മുൻപ് ജൂലൈ 16ന് നൽകിയ കത്തിലെ ആവശ്യങ്ങൾ ആവർത്തിക്കുകയായിരുന്നു. നേരത്തെ ഏപ്രിൽ 17ന് നടന്ന ബജറ്റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയവും വനിതാ സംവരണവുമായി ബന്ധപ്പെടുത്തിയുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു.

വോട്ടെടുപ്പിൽ പങ്കെടുത്ത 528 എം.പിമാരിൽ 298 പേർ അനുകൂലിച്ചും 230 പേർ എതിർത്തും വോട്ട് ചെയ്തെങ്കിലും, ബിൽ പാസാകാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ സർക്കാറിന് സാധിച്ചിരുന്നില്ല. സീറ്റ് വർധനവ് തെക്കൻ സംസ്ഥാനങ്ങളുടെ പാർലമെന്ററി പങ്കാളിത്തത്തെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായി നിലനിൽക്കെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്.

Tags:    
News Summary - Congress Leader Mallikarjun Kharge Writes to PM Urging Retention of 543 Lok Sabha Seats for 25 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.