ഓപ്പറേഷൻ സിന്ദൂർ: എസ്-400 കണ്ടെത്താൻ പാകിസ്താൻ ഇന്ത്യയിൽ ചാരന്മാരെയും സ്ലീപ്പർ സെല്ലുകളെയും വിന്യസിച്ചു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുടെ എസ്-400  വ്യോമപ്രതിരോധ സംവിധാനങ്ങളുടെ സ്ഥാനം കണ്ടെത്താൻ പാകിസ്താൻ ഇന്ത്യക്കുളളിൽ ചാരന്മാരെയും സ്ലീപ്പർ സെല്ലുകളെയും സജീവമാക്കിയിരുന്നുവെന്ന് വിരമിച്ച വെസ്റ്റേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ജിതേന്ദ്ര മിശ്ര വെളിപ്പെടുത്തി.

എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എസ്-400 സംവിധാനങ്ങൾ പാകിസ്താൻ വ്യോമസേനക്ക് ഏറ്റവും വലിയ ഭീഷണിയായിരുന്നുവെന്നും ഈ സംവിധാനങ്ങൾ കാരണം പാകിസ്താന്റെ യുദ്ധവിമാനങ്ങൾക്ക് ഇന്ത്യൻ അതിർത്തിയിൽ നിന്ന് 200 കിലോമീറ്ററിനുള്ളിൽ പോലും എത്താനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് അവയുടെ സ്ഥാനം കണ്ടെത്താൻ പാകിസ്താൻ എല്ലാ മാർഗങ്ങളും ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“എസ്-400 എവിടെയാണെന്ന് കണ്ടെത്താൻ പാകിസ്താൻ അതീവ ശ്രമങ്ങൾ നടത്തി. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഉപഗ്രഹ സഹായവും അവർക്ക് ലഭിച്ചിരുന്നു. ഇന്ത്യക്കുളളിൽ ചാരന്മാരെയും സ്ലീപ്പർ സെല്ലുകളെയും സജീവമാക്കുകയും ചെയ്തു,” മിശ്ര പറഞ്ഞു.

ഇന്ത്യയിൽ സുദർശൻ ചക്ര എന്ന് വിളിക്കപ്പെടുന്ന റഷ്യൻ നിർമ്മിത എസ്-400 , രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തിലെ നിർണായകമായ ഒരു ഉപരിതല-വായു മിസൈൽ സംവിധാനമാണ്. നൂതന റഡാർ, ഇന്റർസെപ്ഷൻ കഴിവുകൾ എന്നിവ ഉപയോഗിച്ച്, എസ്-400 ന് ദൂരെ നിന്ന് വ്യോമ ഭീഷണികൾ കണ്ടെത്താനും വെടിവെച്ചിടാനും കഴിയും.

2018-ൽ ഇന്ത്യയും റഷ്യയും അഞ്ച് എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിൽ മൂന്നെണ്ണം ഇതിനകം ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലാമത്തെ സ്ക്വാഡ്രൺ ഈ വർഷം ജൂണിൽ ലഭിച്ചു.

സംഘർഷത്തിനിടെ പാകിസ്താന്റെ റഡാർ സംവിധാനങ്ങളും കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങളും ഇന്ത്യ തകർത്തതോടെ അവരുടെ വ്യോമനിരീക്ഷണ ശേഷി തകർന്നുവെന്നും മിശ്ര പറഞ്ഞു. തുടർന്ന് എയർബോൺ മുന്നറിയിപ്പ് സംവിധാനമായ അവാക്സ്  വിമാനങ്ങളെ ആശ്രയിച്ച പാകിസ്താന് തിരിച്ചടിയായി ഒരു വിമാനത്തെ എസ്-400 ഉപയോഗിച്ച് 314 കിലോമീറ്റർ ദൂരത്തിൽ നിന്ന് വെടിവച്ച് വീഴ്ത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.

മെയ് 10-ന് ഇന്ത്യ, പാകിസ്താനിലെ 11 സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിനു പിന്നാലെയാണ് പാകിസ്താൻ വെടിനിർത്തലിന് തയ്യാറായെന്നും ഓപ്പറേഷൻ സിന്ദൂറിൽ വനിതാ യുദ്ധവിമാന പൈലറ്റുമാർ ഉൾപ്പെടെ ഇന്ത്യൻ വ്യോമസേനയുടെ വിവിധ വിഭാഗങ്ങൾ നിർണായക പങ്കുവഹിച്ചതായും ജിതേന്ദ്ര മിശ്ര പറഞ്ഞു. 

Tags:    
News Summary - Operation Sindoor: Pakistan Deployed Spies and Sleeper Cells in India to Locate S-400

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.