മുംബൈ: മഹാരാഷ്ട്രയിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ ഇംഗ്ലീഷ്, മറാത്തി മീഡിയം സ്കൂളുകളിൽ മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ. ഹിന്ദി നിർബന്ധമല്ലെന്നും പൊതുവേ മൂന്നാം ഭാഷയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, ഒരു ഗ്രേഡിൽ കുറഞ്ഞത് 20 വിദ്യാർഥികളെങ്കിലും ഹിന്ദി ഒഴികെയുള്ള ഏതെങ്കിലും ഭാഷ മൂന്നാം ഭാഷയായി പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സ്കൂളുകൾക്ക് അത് ഒഴിവാക്കാനുള്ള ഓപ്ഷനും ഉണ്ട്.
'ഹിന്ദിക്ക് പകരം മറ്റേതെങ്കിലും ഭാഷ പഠിക്കാൻ ഒരു സ്കൂളിൽ ഓരോ ക്ലാസ്സിൽ നിന്നും 20 വിദ്യാർഥികളെങ്കിലും ഉണ്ടെങ്കിൽ ആ പ്രത്യേക ഭാഷക്ക് ഒരു അധ്യാപകനെ ലഭ്യമാക്കുകയോ അല്ലെങ്കിൽ ഭാഷ ഓൺലൈനായി പഠിപ്പിക്കുകയോ ചെയ്യും' എന്ന് ഉത്തരവിൽ പറയുന്നു.
2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിച്ച ഈ നീക്കത്തിനെതിരെ പ്രതിപക്ഷവും മറാത്തി ഭാഷ വക്താക്കളും രൂക്ഷ വിമർശനം ഉന്നയിച്ചു. ഈ നീക്കത്തിലൂടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മറാത്തി ജനതയുടെ നെഞ്ചിൽ കുത്തുകയാണ് ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
ഈ വർഷം ആദ്യം ഒന്നാം ക്ലാസ് മുതൽ ഹിന്ദി അവതരിപ്പിച്ചുകൊണ്ട് മഹാരാഷ്ട്ര സർക്കാർ ത്രിഭാഷ നയം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ കടുത്ത പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. ഇതിനെത്തുടർന്ന്, ഏപ്രിൽ 22ന് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ ഹിന്ദി നിർബന്ധമാക്കില്ലെന്ന് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.