ജബൽപൂർ ക്രൂയിസ് ബോട്ട് ദുരന്തം; ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് മധ്യപ്രദേശ് സർക്കാർ

ഭോപാൽ: 13പേരുടെ മരണത്തിനിടയാക്കിയ ജബൽപൂർ ബാർഗി ഡാമിലെ ക്രൂയിസ് ബോട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. ഏപ്രിൽ 30നാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ ബോട്ട് അപകടത്തിൽപ്പെട്ടത്. വിരമിച്ച ഹൈകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് ദ്വിവേദിയുടെ നേതൃത്വത്തിൽ ഏകാംഗ കമീഷൻ രൂപീകരിച്ചാണ് അന്വേഷണം. കമീഷൻ മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

ജബൽപൂരിലെ ബാർഗി അണക്കെട്ടിൽ ക്രൂയിസ് ബോട്ട് മുങ്ങി എട്ട് സ്ത്രീകളും നാല് കുട്ടികളും ഒരു പുരുഷനുമാണ് മരിച്ചത്. 60 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. അപകടത്തിന് പിന്നാലെ ബോട്ടിന്റെ സുരക്ഷാ പരിശോധനകൾ, ഫിറ്റ്നസ്, രക്ഷാപ്രവർത്തനത്തിലെ ഏകോപനം, മേൽനോട്ടം എന്നിവ സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിനുപിന്നാലെ ദുരന്തം അന്വേഷിക്കുന്നതിനായി ജുഡീഷ്യൻ കമീഷനെ നിയമിച്ചത്.

രക്ഷാപ്രവർത്തനങ്ങൾ സമയബന്ധിതമായിരുന്നോ എന്ന് അവലോകനം ചെയ്യും. കൂടാതെ മധ്യപ്രദേശിലുടനീളം പ്രവർത്തിക്കുന്ന ബോട്ടുകൾ, ക്രൂയിസ് ബോട്ടുകൾ, ജല കായിക പ്രവർത്തനങ്ങൾ എന്നിവയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കും. കമീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ക്രൂയിസുകൾ, ബോട്ടുകൾ, ജല ടൂറിസം പ്രവർത്തനങ്ങൾ എന്നിവയുടെ പ്രവർത്തനത്തിനും പരിപാലനത്തിനുമായി ഏകീകൃത സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം ശുപാർശ ചെയ്യും. ജലഗതാഗത, ടൂറിസം പ്രവർത്തനങ്ങൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ക്വിക്ക് റെസ്‌പോൺസ് ടീമുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ കമീഷൻ നിർദ്ദേശിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മോഹൻ യാദവ് ജബൽപൂർ സന്ദർശിച്ച് അപകടസ്ഥലം പരിശോധിക്കുകയും മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ചെയ്തതിന് ശേഷമാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. 

Tags:    
News Summary - Madhya Pradesh Government Orders Judicial Probe In Jabalpur Boat Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.