മോഡലും നടിയുമായ ട്വിഷ ശർമ്മയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. ഭോപ്പാലിലെ സെക്രട്ടറിയേറ്റിൽ വച്ച് മുഖ്യമന്ത്രി മോഹൻ യാദവ് ട്വിഷയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ കേസിൽ സർക്കാർ പൂർണ സഹായം നൽകുമെന്നും അന്വേഷണത്തിന് സി.ബി.ഐയെ നിയമിക്കാൻ കത്തെഴുതുമെന്നും പറഞ്ഞു.
രണ്ടാമതും പോസ്റ്റ്മോർട്ടം നടത്തണമെന്ന കുടുംബത്തിന്‍റെ ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസ് പരിഗണിച്ചു. അന്തിമ തീരുമാനം കോടതിയുടേതായിരിക്കുമെന്നു പറഞ്ഞ സർക്കാർ മൃതദേഹം ഡൽഹി എയിംസിലേക്ക് മാറ്റാൻ വേണ്ട സൗകര്യം ഒരുക്കാമെന്നും പറഞ്ഞു. വിരമിച്ച ജില്ലാ ജഡ്ജി ഗിരിബാല സിങിന്‍റെ മകൻ സമർത് സിങുമായുള്ള വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിലാണ് ഭോപ്പാലിലെ ഭർതൃ ഗ്രഹത്തിൽ 33 കാരിയായ ട്വിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗാർഹിക പീഡനം, സ്ത്രീധന മരണം,എന്നിങ്ങനെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഇതുവരെയുള്ള അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയ കഴുത്തിലെ പാടുകളും കയ്യിലെ ഒന്നിലധികം ചതവുകളും സംശയം നിലനിർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.