ന്യൂ ഡൽഹി: എൽ.പി.ജി സിലിണ്ടർ റീഫിൽ ചെയ്യുന്നതിനായി ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലയളവ് 21 ദിവസത്തിൽ നിന്ന് 25 ദിവസമായി ഉയർത്തി കേന്ദ്ര സർക്കാർ നടപടി. അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെത്തുടർന്ന് പശ്ചിമേഷ്യ സംഘർഷാവസ്ഥയിലായ സാഹചര്യം വിപണിയിലുണ്ടാക്കിയ സമ്മർദവും പൂഴ്ത്തിവയ്പ്പ് തടയുന്നതിനുമാണ് സർക്കാർ നീക്കം.
രാജ്യത്ത് ആവശ്യത്തിന് എൽ.പി.ജി ലഭ്യമാണെന്നും ചരക്കുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള നടപടിയായി എൽ.പി.ജി സിലിണ്ടറുകളുടെ ബുക്കിംഗ് സമയം വർധിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന യുദ്ധം കാരണം വിതരണം തടസപ്പെടുമെന്ന ആശങ്കയും, ആളുകളുടെ പരിഭ്രാന്തി കാരണം ബുക്കിംഗിൽ 15 മുതൽ 20 ശതമാനം വരെ ഡിമാൻഡ് വർധിച്ചതിനാലുമാണ് ഈ നടപടി സ്വീകരിച്ചത്.
ഇന്ത്യൻ കുടുംബങ്ങൾ വർഷത്തിൽ 14.2 കിലോഗ്രാം ഭാരമുള്ള ഏകദേശം 7-8 എൽ.പി.ജി സിലിണ്ടറുകളാണ് ഉപയോഗിക്കുന്നത്. സാധാരണ ഗതിയിൽ 6 ആഴ്ചയിൽ താഴെ സമയത്തിനുള്ളിൽ ഇന്ധനം നിറക്കേണ്ടിവരില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നിട്ടും പെട്രോൾ, ഡീസൽ വില ഇപ്പോൾ വർധിപ്പിക്കില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർ നിലവിലെ സമ്മർദ്ദം തൽക്കാലികമായി പരിഹരിക്കുമെന്നും അധികൃതർ പറയുന്നു.
സർക്കാർ ആഗോള എണ്ണ വിപണികളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ ചില്ലറ ഇന്ധന വില ഉയർത്താൻ ഉടനടി പദ്ധതിയില്ലെന്നും അറിയിച്ചു.
യുദ്ധത്തിന്‍റെ സാഹചര്യത്തിൽ രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില നേരത്തെ വർധിപ്പിച്ചിരുന്നു. സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 60 രൂപയാണ് വർധിച്ചത്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 115 രൂപ കൂടി. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറുകൾക്ക് കേരളത്തിൽ ഇനി 922 രൂപ നൽകണം.
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനുനേരെ നടത്തിയ ആക്രമണം വിലവർധനക്ക് വഴിയൊരുക്കിയെന്നാണ് വിലയിരുത്തൽ. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വെള്ളിയാഴ്ച വൻ വർധനവാണുണ്ടായത്. യു.എസ്-ഇറാൻ യുദ്ധം അനിശ്ചിതമായി നീളുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണിത്.
ഗാർഹിക സിലിണ്ടറുകൾക്ക് ചെന്നൈയിൽ 868.50 രൂപക്ക് പകരം 912.50 രൂപയാകും. ഡൽഹിയിൽ ഇത് 853 രൂപയിൽനിന്ന് 913 രൂപയായി. മുംബൈയിൽ 852.50 രൂപയിൽനിന്ന് 912.50 രൂപയായി ഉയർന്നു. കൊൽക്കത്തയിൽ 879 രൂപക്കു പകരം ഇനി 930 രൂപ നൽകണം.
19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില കേരളത്തിൽ 1890 രൂപയാണ്. ഡൽഹിയിൽ ഇത് 1768.50 രൂപയിൽനിന്ന് 1883 രൂപയായാണ് വർധിച്ചത്. മുംബൈയിൽ 1720.50ൽനിന്ന് 1835 ആയും കൊൽക്കത്തയിൽ 1875.50ക്കുപകരം 1990 ആയും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.