ഇതരമതസ്ഥയായ യുവതിയുമായി പ്രണയം; ദലിത് യുവാവിനെ കൊലപ്പെടുത്തി

ബംഗളൂരു: ഇതരമതസ്ഥയായ യുവതിയുമായുള്ള പ്രണയത്തിന്റെ പേരിൽ കർണാടകയിലെ കലബുറഗി ജില്ലയിൽ 25 കാരനായ ദലിത് യുവാവിനെ കൊലപ്പെടുത്തി. വാദിടൗണിലെ ഭീമാനഗർ ലേഔട്ടിലെ താമസക്കാരനായ വിജയ് കാംബ്ലെയാണ് മരിച്ചത്. ഇവരുടെ ബന്ധത്തെ യുവതിയുടെ വീട്ടുകാർ എതിരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഷാഹുദ്ദീൻ, നവാസ് എന്നിവരെ അറസ്റ്റ് ചെയ്തതായി കലബുറഗി എസ്.പി ഇഷ പന്ത് പറഞ്ഞു. യുവതിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തുവരികയാണ്.

ബന്ധത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ തല വെട്ടുമെന്ന് കാമുകിയുടെ സഹോദരൻ ഭീഷണിപ്പെടുത്തിയതായി വിജയുടെ അമ്മ ആരോപിച്ചു. ആരോ ഒരാൾ ഫോൺ വിളിച്ചതിനെ തുടർന്ന് വിജയ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായി അമ്മ പറഞ്ഞു. അതിനുശേഷം ഞങ്ങൾ അവനെക്കുറിച്ച് കേട്ടില്ല. പിന്നീട് അവന് അടിയേറ്റെന്ന് പറഞ്ഞ് ഒരു ഫോൺ വന്നു. വിജയെ തിരഞ്ഞ് ചെന്നപ്പോൾ തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് അവനെ കണ്ടെത്തിയതെന്നും അമ്മ പറഞ്ഞു. പെൺകുട്ടി മുസ്ലീമായിരുന്നു, ഞങ്ങൾ ദലിതരാണ്. അതിനാൽ പെൺകുട്ടിയുടെ സഹോദരൻ ഒരിക്കൽ വീട്ടിലെത്തി പ്രശ്നം ഉണ്ടാക്കിയിരുന്നു. വിജയിയുടെ സഹോദരൻ രാഘവേന്ദ്ര പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ നിരവധി ദുരഭിമാന കൊലകളാണ് കർണാടകയിൽ നടക്കുന്നത്. കര്‍ണാടക സിന്ദ്ഗി താലൂക്കിലെ ബലഗാനൂര്‍ ഗ്രാമത്തിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇതരമതസ്ഥയെ പ്രണയിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന് കുളത്തില്‍ തള്ളിയിരുന്നു. 32കാരനായ രവി ശങ്കരപ്പ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിനെ തുടർന്ന് ബംഗളൂരുവിലെ വിനായകപ്പനഹള്ളിയിൽ യുവതിയെ പിതാവ് കൊന്ന് കത്തിച്ചിരുന്നു.

Tags:    
News Summary - Love affair with a non-Muslim woman; Dalit youth killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.