ലക്നോ: ശ്രീരാമൻ അയോധ്യയിലാണെങ്കിലും ദക്ഷിണേന്ത്യയിൽ മുഴുവനും ശ്രീരാമൻ ഏതെങ്കിലും രൂപത്തിലും മറ്റും ഉണ്ടെന്ന് കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ. ദക്ഷിണേന്ത്യയിൽ നിന്നുള്ള മൂന്ന് സംഗീതജ്ഞരും സന്യാസിമാരുമായ പുരന്ദര ദാസ, ത്യാഗരാജ സ്വാമി, അരുണാചല കവി എന്നിവരുടെ പ്രതിമകൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ചേർന്ന് അനാച്ഛാദനം ചെയ്യവെയാണ് നിർമല സീതാരാമന്റെ പ്രസ്താവന.
ദക്ഷിണേന്ത്യയിൽ നിന്നുള്ള നിരവധി തീർഥാടകർ എല്ലാ മാസവും അയോധ്യയിൽ രാമക്ഷേത്രത്തിൽ പ്രാർഥനക്കായി സന്ദർശിക്കുന്നതിനാൽ, ഇന്ത്യയുടെ രണ്ട് ഭാഗങ്ങൾക്കിടയിൽ കൂടുതൽ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് പറയുന്നു.
തെഹ്‍രി ക്രോസിങ്ങിലെ ബൃഹസ്പതി കുണ്ടിൽ നടന്ന അനാച്ഛാദന ചടങ്ങിനിടെ രാമ മന്ദിറിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രീരാമനെ മുൻനിർത്തി രാജ്യത്തിന്റെ വടക്കും തെക്കും തമ്മിലുള്ള സമാനതകൾ ഉന്നയിച്ചു.
രാമഭക്തി ദക്ഷിണേന്ത്യയുടെ സാംസ്കാരിക സത്തയിൽ എങ്ങനെ ഇഴചേർന്നിരിക്കുന്നുവെന്ന് കാണിക്കാൻ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള ഉദാഹരണങ്ങൾ നിർമല ഉദ്ധരിച്ചു. ഹിന്ദി, ഭോജ്പുരി അല്ലെങ്കിൽ ബ്രജ് ഭാഷകൾ സംസാരിക്കുന്നവർക്ക് മാത്രമുള്ളതാണ് ശ്രീരാമൻ എന്ന് അർഥമില്ലെന്ന് അവർ പറഞ്ഞു.
15-ാം നൂറ്റാണ്ടിനും 18-ാം നൂറ്റാണ്ടിനും ഇടയിൽ ദക്ഷിണേന്ത്യൻ ഭാഷകളിൽ കർണാടക സംഗീതത്തിന്റെ സ്ഥാപനത്തിലും പരിണാമത്തിലും ഈ സംഗീതജ്ഞരിൽ ഓരോരുത്തരും പ്രധാന പങ്ക് വഹിച്ചുവെന്ന് പ്രതിമകൾ സ്ഥാപിക്കാൻ സൗകര്യമൊരുക്കിയതിന് മുഖ്യമന്ത്രി ആദിത്യനാഥിനോട് നന്ദി പറഞ്ഞുകൊണ്ട് ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.