ചെന്നൈ: തമിഴ്നാട്ടിൽ വിജയിയുടെ സത്യപ്രതിജ്ഞയിൽ വീണ്ടും അനിശ്ചിതത്വം. വിജയിയുടെ ഭൂരിപക്ഷം ഇതുവരെയും ബോധ്യപ്പെട്ടിട്ടില്ലെന്നും 116 എം.എൽ.എമാരുടെ പിന്തുണക്കത്ത് മാത്രമാണ് ലഭിച്ചതെന്നും 118 പേരുടെ ഭൂരിപക്ഷം ബോധ്യപ്പെട്ടാൽ മാത്രമേ സത്യപ്രതിജ്ഞക്ക് വിജയിയെ ക്ഷണിക്കൂ എന്നും ഗവർണറുടെ ഓഫിസ് അറിയിച്ചതായാണ് വിവരം.
ശനിയാഴ്ച രാവിലെ 11 മണിക്ക് നെഹ്റു സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നായിരുന്നു ടി.വി.കെ പാർട്ടി വൃത്തങ്ങൾ പറഞ്ഞത്. എന്നാൽ ഭൂരിപക്ഷം ഉറപ്പാകാത്ത സാഹചര്യത്തിൽ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഗവർണർക്ക് ഇതുവരെയും വിജയിയുടെ ഭൂരിപക്ഷം ബോധ്യപ്പെട്ടിട്ടില്ല. നിലവിൽ കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും മാത്രമാണ് പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറിയത്.
വി.സി.കെയും മുസ്ലിം ലീഗും പിന്തുണക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ടി.വി.കെ -107, കോൺഗ്രസ് -അഞ്ച്, സി.പി.എം -രണ്ട്, സി.പി.ഐ -രണ്ട് എന്നിങ്ങനെ 116 പേരുടെ പിന്തുണ മാത്രമാണ് രേഖാമൂലം ഗവർണർക്ക് കൈമാറിയത്. കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണ വേണം.
വെള്ളിയാഴ്ച വൈകീട്ടാണ് വിജയ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ട് സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്. 120 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് വിജയ് അവകാശപ്പെട്ടു. പിന്നാലെ ശനിയാഴ്ച രാവിലെ 11ന് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന വിവരവും പുറത്തുവന്നു. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിലാണ് ചടങ്ങ് നിശ്ചയിച്ചത്.
ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ സി.പി.എം, സി.പി.ഐ ഓഫിസുകളിലെത്തി വിജയ് പിന്തുണക്കുള്ള നന്ദി അറിയിച്ചു. നേരത്തെ, രണ്ടു തവണയും സർക്കാർ രൂപവത്കരിക്കാൻ അനുമതി തേടിയെങ്കിലും സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഗവർണർ തിരിച്ചയച്ചിരുന്നു. 118 പേരുടെ പിന്തുണക്കത്തുമായി വന്നാൽ മാത്രമേ സർക്കാർ രൂപവത്കരിക്കാൻ അനുമതി നൽകൂ എന്ന കടുംപിടിത്തത്തിലായിരുന്നു ഗവർണർ. ഇതോടെയാണ് പിന്തുണ തേടി ചെറു പാർട്ടികളെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.