ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 70ഓളം ഡോക്ടർമാർ. ജനുവരി 30 മുതൽ ഇന്നുവരെ നിരവധി ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകർക്ക് കൂടുതലായി രോഗബാധ സാധ്യത കാണുന്ന സാഹചര്യത്തിൽ സർക്കാർ ഉടൻതന്നെ അണുബാധ നിയന്ത്രണ ഓഡിറ്റ് പുറത്തിറക്കണമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.
കോവിഡിനോട് നേരിട്ട് പോരാടുന്നവരാണ് ആരോഗ്യ പ്രവർത്തകർ. രോഗം ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. മതിയായ സുരക്ഷ സംവിധാനങ്ങളുടെ അഭാവവും രോഗപ്രതിരോധ ശേഷി ഇല്ലായ്മയുമാണ് ആരോഗ്യപ്രവർത്തകർക്ക് തിരിച്ചടിയാകുന്നത്.
‘യാദൃശ്ചികമായല്ല 2020 ലെ ലോകാരോഗ്യ ദിനത്തിെൻറ ചിന്താവിഷയമായി ‘നഴ്സുമാരെയും പ്രസവ ശുശ്രൂഷകരെയും പിന്തുണക്കുക’എന്ന വാചകം തിരഞ്ഞെടുത്തത്. കോവിഡ് മഹാമാരിയെ തുടർന്ന് ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഡൽഹിയിൽ മാത്രം ഏകദേശം 2,000 ത്തിൽ അധികം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. മേയ് 23 വരെയുള്ള ഐ.സി.എം.ആറിെൻറ കണക്കുപ്രകാരം 1,073 ആരോഗ്യ പ്രവർത്തകർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. ഈ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന രോഗബാധ സാധ്യതയും വെല്ലുവിളിയും കണക്കിലെടുത്ത് ആരോഗ്യ പ്രവർത്തകർക്കായി അണുബാധ നിയന്ത്രണ ഓഡിറ്റ് സർക്കാർ തയാറാക്കണം.’ -ജെ.എൻ.യു പൊതുജനാരോഗ്യ വിഭാഗത്തിലെ രജീബ് ദാസ്ഗുപ്ത പറയുന്നു.
ആഗോളതലത്തിൽ രോഗം ബാധിച്ചവരിൽ ഒരു ശതമാനം ആരോഗ്യ പ്രവർത്തകരാണ്. ഞായറാഴ്ച കോവിഡ് ബാധിച്ച് ഒരു ഡോക്ടർ നോയിഡയിലെ ആശുപത്രിയിൽ മരിച്ചിരുന്നു. ജൂൺ എട്ടിന് രോഗം സ്ഥിരീകരിച്ച ഡോ. സയീദ് അഹമദ് അലിയാണ് മരിച്ചത്. കഴിഞ്ഞ ഡൽഹിയിലെ എൽ.എൻ.ജെ.പി ആശശുപത്രിയിലെ മുതിർന്ന ഡോക്ടർ അസീം ഗുപ്തയും കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് 70 ൽ കൂടുതൽ ഡോക്ടർമാർ മരിച്ചിട്ടുണ്ടാകാമെന്ന് ഡൽഹി മെഡിക്കൽ കൗൺസിൽ പറയുന്നു.
ഡോക്ടർമാർ നേരിടുന്ന പ്രധാന വെല്ലുവിളി മതിയായ സുരക്ഷ ഉപകരണങ്ങളുടെ അഭാവമാണ്. ഡൽഹി എയിംസിൽ അടക്കം സുരക്ഷ ഉപകരണങ്ങളുടെ അഭാവം മൂലം നിരവധിപേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ ഡോക്ടർ ദിനത്തിൽ കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകണമെന്ന് അഭ്യർഥിക്കുന്നതായി ഡൽഹിയിലെ ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.