പകൽസമയത്തും തണുത്തുവിറക്കുന്ന ചില്ല അതിർത്തിയിലെ സമരസ്ഥലത്ത് തീ കായുന്ന കർഷകർ
നേതാവ് മന്ത്രിക്കൊപ്പം പോയിട്ടും അനുയായികൾ ചില്ലയിൽ
കർഷക സമരം നടക്കുന്ന നാലാമത്തെ അതിർത്തിയായ ഡൽഹി-നോയ്ഡ റോഡിൽ ചില്ലയിലെ സമരപ്പന്തലിൽനിന്ന് കഴിഞ്ഞ ശനിയാഴ്ച രാത്രി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിളിച്ചപ്പോൾ പോയതാണ് ഭാരതീയ കിസാൻ യൂനിയൻ (ഭാനു) തലവൻ ഠാകുർ ഭാനു പ്രതാപ് സിങ്. മന്ത്രിയുടെ അഭ്യർഥന മാനിച്ച് ചില്ലയിലെ ഉപരോധ സമരം അവസാനിപ്പിക്കുകയാണെന്ന തീരുമാനവുമായിട്ടാണ് ഭാനു പത്രാപ് സിങ് പിറ്റേന്ന് പന്തലിലെത്തിയത്.
സമരം നിർത്താൻ പറഞ്ഞ നേതാവ് ഒറ്റപ്പെടുന്നതാണ് പിന്നീട് കണ്ടത്. നേതാവ് പോയ്ക്കോളൂ, തങ്ങൾ പോകുന്നില്ലെന്നു പറഞ്ഞ് കർഷകർ അവിടെത്തന്നെ ഇരുന്നു. ഭാനുവിെൻറ യൂനിയെൻറ ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡൻറ് യോഗേഷ് പ്രതാപ് സിങ് അതോടെ സമരത്തിെൻറ നിയന്ത്രണം ഏറ്റെടുത്തു. കർഷകെൻറ മകനെന്ന് അഭിമാനം കൊള്ളുന്ന, വാജ്പേയി സർക്കാറിൽ കൃഷിമന്ത്രിയായിരുന്ന രാജ്നാഥ് സിങ് തങ്ങളോട് സമരം നിർത്താനാണ് ആവശ്യപ്പെട്ടതെന്ന് യോഗേഷ് കുറ്റപ്പെടുത്തി.
പൊലീസിനെ ലാത്തിച്ചാർജ് ചെയ്ത കർഷക നേതാവ്
മുട്ടൻ വടികളുമേന്തി കർഷക സമരത്തിനെത്തി ശ്രദ്ധയാകർഷിച്ച യോഗേഷ് ചില്ലയിലെ സമരപ്പന്തലിൽ പറഞ്ഞു: ''ഇതുപോലുള്ള ലാത്തികളുമായിട്ടാണ് കർഷകരെയും കൊണ്ട് ഞങ്ങൾ സമരത്തിന് പോകാറുള്ളത്.
അങ്ങോെട്ടന്തെങ്കിലും ചെയ്യാനല്ല. ഇങ്ങോട്ട് വല്ലതും ചെയ്താൽ തടയാനാണ്. ലാത്തികൊണ്ട് ആദ്യം നിങ്ങൾ ഞങ്ങളെ തൊട്ടാൽ തിരിച്ച് ഇൗ ലാത്തി ഞങ്ങൾ അങ്ങോട്ടും പ്രയോഗിക്കും''. ഡൽഹി -നോയ്ഡ റോഡിൽ ഒഴിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരോടും താൻ പറഞ്ഞത് അതാണെന്ന് യു.പിയിലെ കർഷക നേതാവ് പറയുന്നതും അവരുടെ സാന്നിധ്യത്തിലാണ്.
കർഷകരെ യു.പിയിൽ തടഞ്ഞ് യോഗി സർക്കാർ
ഡൽഹിയിലേക്ക് വരുമെന്ന് ഭയന്ന് ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ നിന്ന് കർഷകർ പുറത്തുകടക്കാതിരിക്കാൻ കാവൽ നിൽക്കാൻ നിർദേശം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹി അതിർത്തിയിലേക്ക് വരാൻ ഒരു കർഷകനെ പോലും ഇപ്പോൾ അനുവദിക്കുന്നില്ല.
ഒാരോ കർഷകെൻറ വീടിനും നാലും അഞ്ചും പൊലീസുകാർ കാവലുണ്ട്. കടകളിലേക്ക് പോയാലും പിന്തുടർന്ന് തിരിച്ച് വീട്ടിലെത്തിയെന്ന് ഉറപ്പുവരുത്തുകയാണ്. ഞങ്ങളുെട സ്റ്റേഷൻ പരിധിയിൽനിന്ന് രണ്ടുപേർ സമരത്തിന് വന്നതിന് സ്റ്റേഷൻ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തുവെന്ന് യോഗേഷ് പ്രതാപ് പറഞ്ഞു.
ചില പൊലീസുകാർ സ്റ്റേഷനുകളിലേക്ക് വിളിപ്പിച്ച് അതിർത്തിയിലേക്ക് പോകരുതെന്ന് ഭീഷണിപ്പെടുത്തുന്നു. ജീവിക്കാൻ നിവൃത്തിയില്ലാതെ ആത്മഹത്യ ചെേയ്യണ്ടിവരുന്ന ഞങ്ങളെയാണോ പേടിപ്പിക്കുന്നതെന്ന് യോഗേഷ് ചോദിച്ചു.
ഉത്തർപ്രദേശിലെ ചില്ല അതിർത്തിയിൽ നിന്ന് ഹസനുൽ ബന്ന റിപോർട്ട് ചെയ്തത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.