മായാവതി, അഖിലേഷ് യാദവ്

സഹാറൻപൂർ പള്ളി പൊളിക്കലിൽ പ്രതിഷേധം വ്യാപിക്കുന്നു; പ്രതികരിച്ച് അഖിലേഷും മായാവതിയും

ലഖ്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലാ മജിസ്‌ട്രേറ്റ് (കലക്ടറേറ്റ്) ഓഫീസ് വളപ്പിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളി പുലർച്ചെ അഞ്ചുമണിക്ക് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയ സംഭവത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം ആളിക്കത്തുന്നു. നടപടിയെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയും രംഗത്തെത്തിയതോടെ സംഭവം ദേശീയതലത്തിൽ തന്നെ വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറി.

മറ്റു മതങ്ങളെ ബഹുമാനിക്കാത്തവർക്കോ, മറ്റുള്ളവരുടെ വിശ്വാസങ്ങൾ വെച്ച് കളിക്കുന്നവർക്കോ ഒരിക്കലും ഒരു സനാതനിയാകാൻ സാധ്യമല്ല. ഒരു യഥാർത്ഥ ഹിന്ദു മറ്റൊരാളുടെ വിശ്വാസത്തെ തള്ളിപ്പറയില്ല. വസുധൈവ കുടുംബകം എന്ന സങ്കല്പമാണ് സനാതന ധർമം നമ്മളെ പഠിപ്പിച്ചത്; അതാണ് സനാതനത്തിന്റെ മൂല്യമെങ്കിൽ, ഒരു യഥാർത്ഥ സനാതനിക്കോ ഹിന്ദുവിനോ മറ്റ് മതവിഭാഗങ്ങളുടെ വിശ്വാസങ്ങളെ തകർക്കാൻ കഴിയില്ലായെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അഖിലേഷ് യാദവ് വ്യക്തമാക്കി. സൗഹാർദ്ദം നിലനിർത്തുക എന്നതാണ് ഒരു സർക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തവും മുൻഗണനയുമെന്നും, എന്നാൽ വിഷയം മനപ്പൂർവം വർഗീയവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സഹാറൻപൂർ ജില്ലയിലെ പള്ളി ഉൾപ്പെടെ യുപിയിലുടനീളം ദിവസേന പള്ളികൾ ധൃതിപിടിച്ച് അനധികൃതമെന്ന് പ്രഖ്യാപിക്കുകയും തുടർന്ന് അവ പൊളിച്ചുനീക്കുകയും ചെയ്യുന്ന സർക്കാരിന്റെ പ്രചാരണം ശരിയല്ലെന്നും ഇത്തരം പ്രതികൂല സാഹചര്യങ്ങൾ ഒഴിവാക്കാൻ സർക്കാർ ഈ നടപടി ഉടനടി നിർത്തിവെക്കണമെന്നും ബി.എസ്.പി അധ്യക്ഷ മായാവതിയും പ്രതികരിച്ചു. പ്രശ്നപരിഹാരത്തിന് മറ്റ് സമാധാനപരമായ മാർഗങ്ങൾ തേടുകയാണ് വേണ്ടത്. ഭരണഘടനാപരമായ ഒരു മതേതര സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തം എല്ലാ മതവിശ്വാസികളെയും അവരുടെ ആരാധനാലയങ്ങളെയും ഒരുപോലെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണെന്നും അവർ ഓർമിപ്പിച്ചു. ഇസ്‌ലാമിക വിശ്വാസത്തിൽ ദിവസേനയുള്ള പ്രാർത്ഥനകൾക്ക് പള്ളികൾ അത്യന്താപേക്ഷിതമായ ആരാധനാ കേന്ദ്രങ്ങളാണ്. ഇത് മുൻനിർത്തി ഇന്ത്യൻ പാരമ്പര്യത്തിനനുസൃതമായി അവയ്ക്ക് അർഹമായ ബഹുമാനം നൽകുന്നത് രാജ്യതാൽപ്പര്യത്തിന് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

സഹാറൻപൂർ സന്ദർശിക്കാൻ ഒരുങ്ങിയ സമാജ്‌വാദി പാർട്ടി എം.പി ഇഖ്‌റ ഹസനെ പോലീസ് കൈരാനയിലെ വസതിയിൽ വീട്ടുതടങ്കലിലാക്കിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്. സംഭവത്തിൽ എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും കോൺഗ്രസ് പ്രാദേശിക നേതൃത്വവും അതിരൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. 1911 മുതലുള്ള രേഖകളുള്ള ആരാധനാലയമാണ് തകർത്തതെന്നും പള്ളി കമ്മിറ്റിക്ക് നിയമപരമായ ഉയർന്ന വേദികളിലേക്ക് അപ്പീൽ നൽകാൻ പോലും അവസരം നൽകാതെയാണ് ഭരണകൂടം പൊളിക്കൽ പൂർത്തിയാക്കിയതെന്നും മുസ്‌ലിം സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

സഹാറൻപൂരിലും പടിഞ്ഞാറൻ യുപിയിലെ മറ്റ് തന്ത്രപ്രധാന മേഖലകളിലും റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും (ആർ.എ.എഫ്) പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയെയും (പി.എ.സി) വിന്യസിച്ച് കനത്ത നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കലക്ടറേറ്റ് പരിസരത്തേക്കുള്ള ഗതാഗതം പൂർണമായി തടയുകയും സോഷ്യൽ മീഡിയകളിൽ വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Saharanpur Mosque Demolition Sparks Outrage: Akhilesh Yadav, Mayawati Slam UP Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.