'ക്ഷേത്രത്തിന് സമീപം മുട്ട വിൽക്കുന്ന കടപോലും പാടില്ല, മൂന്ന് ദിവസത്തിനകം ഒഴിയണം'; ഭീഷണിയുമായി ബജ്റങ്ദൾ
ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്ദോറിൽ ഗണേശ പന്തലിനും ക്ഷേത്രത്തിനും സമീപം പ്രവർത്തിക്കുന്ന മുസ് ലിം ഉടമസ്ഥതയിലുള്ള മാംസക്കടയ്‌ക്കെതിരെ ബജ്‌റങ്‌ദൾ പ്രവർത്തകരുടെ കടുത്ത ഭീഷണി. കട മൂന്ന് ദിവസത്തിനകം ഒഴിപ്പിച്ചില്ലെങ്കിൽ തങ്ങൾ നേരിട്ട് നടപടിയെടുക്കുമെന്നാണ് ഇവർ നൽകിയിരിക്കുന്ന അന്ത്യശാസനം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംഭവം വലിയ ചർച്ചയായിട്ടുണ്ട്.
പ്രായമായ ഒരു മുസ് ലിം വ്യക്തിയാണ് കട നടത്തിവരുന്നത്. പെട്ടെന്ന് കടയൊഴിയാൻ ആവശ്യപ്പെട്ടാൽ തനിക്കുണ്ടാകുന്ന വലിയ സാമ്പത്തിക നഷ്ടത്തെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം പ്രവർത്തകരോട് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും, ആരും അത് കേൾക്കാൻ തയ്യാറായില്ല. കടയുടമയുടെ വാക്കുകളെ വകവെക്കാതെ ബജ്‌റങ്‌ദൾ പ്രവർത്തകർ അദ്ദേഹത്തിന് നേരെ പരസ്യമായി ഭീഷണി മുഴക്കുകയായിരുന്നു.
"നിങ്ങൾക്ക് മൂന്ന് ദിവസത്തെ സമയമുണ്ട്. ഭരണകൂടം ഈ പ്രശ്നം പരിഹരിക്കുന്നില്ലെങ്കിൽ നിങ്ങളുടെ കട ഇവിടെത്തന്നെയാണെങ്കിൽ, ഞങ്ങൾ എന്തുചെയ്യണമെന്ന് ഞങ്ങൾക്കറിയാം," എന്ന് പ്രവർത്തകരിൽ ഒരാൾ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ വ്യക്തമാണ്. ക്ഷേത്രത്തിൽ നിന്നും ഗണേശ പന്തലിൽ നിന്നും 50 മീറ്റർ ചുറ്റളവിലാണ് മാംസക്കട പ്രവർത്തിക്കുന്നതെന്നാണ് സംഘടനയുടെ പ്രധാന ആരോപണം.
പ്രദേശത്ത് ഗണേശോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്ന പന്തലിനും അമ്പലത്തിനും സമീപം ഇത്തരം കടകൾ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇവർ വാദിക്കുന്നത്. "ക്ഷേത്രത്തിന് സമീപം മുട്ട വിൽക്കുന്ന കടപോലും ഉണ്ടാകാൻ പാടില്ല, പിന്നെയാണോ ചിക്കനും മട്ടനും!" എന്ന് ബജ്റങ്ദൾ പ്രവർത്തകൻ കടയുടമയോട് കയർത്തു സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വിഷയത്തിൽ പ്രതികരിച്ച ബജ്‌റങ്‌ദൾ പ്രവർത്തകൻ, കടയ്ക്ക് പ്രവർത്തിക്കാനുള്ള നിയമപരമായ ലൈസൻസ് ഇല്ലെന്നാണ് അവകാശപ്പെടുന്നത്. കട ഉടൻ മാറ്റിസ്ഥാപിച്ചില്ലെങ്കിൽ തങ്ങൾ തന്നെ അത് ഒഴിപ്പിക്കുമെന്നും, ഇക്കാര്യം പ്രാദേശിക ഭരണകൂടത്തെയും പൊലീസിനെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
എങ്കിലും ഉത്സവ സീസണിൽ ഇത്തരത്തിലുള്ള ഭീഷണികളും അന്ത്യശാസനങ്ങളും ഉയർന്നത് പ്രദേശത്ത് വലിയ ആശങ്കയ്ക്കും സംഘർഷാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്. പെട്ടെന്നുള്ള സംഭവവികാസങ്ങൾ സമുദായങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്. സംഭവത്തിൽ ഇതുവരെയും പോലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, പ്രദേശത്തെ ക്രമസമാധാന നില തകരാതിരിക്കാൻ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.