ലഹരിവിരുദ്ധ പ്രവർത്തകന് കസ്റ്റഡി മർദനമേറ്റ സംഭവം: പഞ്ചാബിൽ ഡി.എസ്.പിക്കും മൂന്ന് പൊലീസുകാർക്കും സ്ഥലംമാറ്റം

ചണ്ഡീഗഢ്: പഞ്ചാബിൽ ലഹരിവിരുദ്ധ പ്രവർത്തകന് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റ കേസിൽ കടുത്ത വിമർശനങ്ങളിൽ പ്രതിരോധത്തിലായ എ.എ.പി സർക്കാർ, ഒടുവിൽ നാലു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. ഡി.എസ്.പി ഹർവീന്ദർ സിങിനെ സ്ഥലംമാറ്റുകയും മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരോട് ഉടൻതന്നെ സംഗ്രൂർ പൊലീസ് ലൈൻസിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു. സുനാം സിറ്റി പൊലീസ് സ്റ്റേഷൻ എസ്‌.എച്ച്.ഒ ഇൻസ്പെക്ടർ പ്രതീക ജിൻഡാൽ, ചീമ പൊലീസ് സ്റ്റേഷൻ എസ്‌.എച്ച്.ഒ എസ്.ഐ ബൽജിത് സിങ്, സുനാം സിറ്റി സെഡ്.പി ഇൻചാർജ് എ.എസ്.ഐ ഹർപ്രീത് സിങ് എന്നിവരെയാണ് അടിയന്തരമായി സംഗ്രൂർ പൊലീസ് ലൈൻസിലേക്ക് സ്ഥലംമാറ്റിയത്.

ഷെറോൺ ഗ്രാമവാസിയായ മോഹൻജിത് സിങ്, മുഖ്യമന്ത്രി ഭഗവന്ത് മാൻ നടത്തിയ 'ലോക് മിൽനി' പരിപാടിക്കിടെ കറുത്ത കൊടി കാട്ടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്നാരോപിച്ച് സെപ്റ്റംബർ 2-ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിൽ വൈദ്യുതാഘാതം ഏൽപിക്കുന്നതുൾപ്പെടെ കസ്റ്റഡി മർദനങ്ങൾക്ക് ഇരയാകേണ്ടിവന്നുവെന്നും ബലമായി ലഹരിവസ്തുക്കൾ കഴിപ്പിച്ചുവെന്നും സിങ് ആരോപിച്ചിരുന്നു.

ഈ ആരോപണം കടുത്ത രാഷ്ട്രീയ പ്രതികരണങ്ങൾക്ക് കാരണമായി. പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്വ, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്, എസ്.എ.ഡി പ്രസിഡന്റ് സുഖ്ബീർ ബാദൽ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ സംഗ്രൂർ സിവില്‍ ആശുപത്രിയിൽ സിങിനെ സന്ദർശിക്കുകയും സംഭവത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സ്വതന്ത്രവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ട് വാറിങ്ങും ബജ്വയും ദേശീയ മനുഷ്യാവകാശ കമ്മീഷനെ (എൻ.എച്ച്.ആർ.സി) വെവ്വേറെ സമീപിച്ചിട്ടുണ്ട്. അതേസമയം, സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ ഓഫ് ലോയേഴ്സ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്യുമെന്ന് അവർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അതേസമയം, മർദന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സംഗ്രൂർ പൊലീസ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിംഗിനെ കസ്റ്റഡിയിലെടുത്തത് മുൻകരുതൽ നടപടിയാണെന്നും എസ്.ഡി.എമ്മിന് മുന്നിൽ ഹാജരാക്കുന്നതിന് മുമ്പ് നടത്തിയ വൈദ്യപരിശോധനയിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ പുതിയ പരിക്കുകളുടെ പാടുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് പൊലീസ് നിലപാട്. സിംഗിനെതിരെ മുൻപ് ഗുരുതരമായ നിയമവ്യവസ്ഥകൾ പ്രകാരം എട്ടോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Punjab govt transfers DSP and 3 others over custodial tortuPunjab govtre of anti-drug activist Mohanjit Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.