ന്യൂഡൽഹി: ഹിന്ദു കുട്ടികളെ സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്ന വീഡിയോകൾ ഉണ്ടാക്കുന്നത് കേരളത്തിൽ നിന്നും പാകിസ്താനിൽ നിന്നുമാണെന്ന് എൻട്രൻസ് പരിശീലകനും സർദാന ഇന്റർനാഷനൽ സ്കൂൾ ഡയറക്ടറുമായ ലളിത് സർദാന ആരോപിച്ചു. ഈ വിവരം താൻ മനസിൽനിന്നുണ്ടാക്കി പറഞ്ഞതല്ലെന്നും ദേശീയതലത്തിലുള്ള വളരെ മുതിർന്ന മാധ്യമപ്രവർത്തകൻ തന്നോട് പറഞ്ഞതാണെന്നും ലളിത് സർദാന കൂട്ടിച്ചേർത്തു.
മുസ്‍ലിം കുട്ടികൾ ഹിന്ദു കുട്ടികളെ സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്നുവെന്ന വീഡിയോ വിവാദമായതിനെ തുടർന്ന് പുറത്തിറക്കിയ മാപ്പപേക്ഷയിലാണ് തന്റെ വീഡിയോ ക്ലിപ്പിൽ നിന്ന് ഒഴിവാക്കിയ ഭാഗത്തുള്ള കാര്യങ്ങളെന്ന് പറഞ്ഞ് സർദാന കേരളത്തെയും പാകിസ്താനെയും ചേർത്തു പറഞ്ഞ് കുറ്റാോപണം നടത്തിയത്. ഒ.ടി.ടി വഴി വെബ്സീരീസുകളിൽ ഇത്തരത്തിലുള്ള വീഡിയോകൾ വരുന്നുണ്ട്. ഇതിനായി കേരളത്തിലും പാകിസ്താനിലും വെബ്സൈറ്റുകളുണ്ടെന്നും ലളിത് സർദാന ആരോപിച്ചു.
ഇത്തരം കാര്യങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും തുടരുമെന്നും ആ മാധ്യമപ്രവർത്തകൻ തന്നോട് പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകനായതിനാൽ അയാളുടെ പക്കൽ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളെത്തും. അദ്ദേഹത്തിന്റെ പക്കൽ അതിനുള്ള തെളിവുകളുമുണ്ടാകും. ഇതെല്ലാം മുറിച്ചുമാറ്റിയാണ് സ്വയംഭോഗത്തെ കുറിച്ച് താൻ പറഞ്ഞ വീഡിയോ പുറത്തുവിട്ടതെന്ന് സർദാന പറഞ്ഞു.
ഇത് കൂടാതെ പെൺകുട്ടികളുടെ വസ്ത്രങ്ങളെ കുറിച്ചും ലവ് ജിഹാദിനെ കുറിച്ചും പറഞ്ഞിരുന്നുവെന്നും എന്നാൽ അതൊന്നും വിവാദമായ വീഡിയോയിൽ ഉൾപ്പെടുത്തിയില്ലെന്നും ലളിത് സർദാന പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.