കവരത്തി: ലക്ഷദ്വീപിൽ ജില്ലാ പഞ്ചായത്തിന്‍റെ വിവിധ അവകാശങ്ങൾ തിരിച്ചെടുത്തുള്ള നിയമ ഭേദഗതി കൊണ്ടുവരാനുള്ള നടപടികളുമായി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പേട്ടൽ മുന്നോട്ടുപോകുേമ്പാൾ, കരട് ഭേദഗതിയിലെ നിർദേശങ്ങൾ 'നടപ്പാക്കി' കൂറുകാണിച്ച് പഞ്ചായത്ത് വകുപ്പ് സെക്രട്ടറി. പഞ്ചായത്തിന്‍റെയും കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് എന്ന വകുപ്പുകളുടെയും സെക്രട്ടറിയും ഐ.എഫ്.എസ് ഉദ്യോഗസ്ഥനുമായ എ.ടി. ദാമോദർ ആണ് കരട് നിർദേശങ്ങൾ നിയമം ആകുന്നതിന് മുമ്പ് തന്നെ ജില്ല പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള അധികാരങ്ങൾ ഏറ്റെടുത്ത് വിവിധ വകുപ്പുകളുടെ ഭരണനിർവഹണത്തിൽ ഇടപെടുന്നത്. ഇതിനെ ചോദ്യം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബി. ഹസ്സൻ (ഹസ്സൻ ബൊഡുമുകഗോത്തി) രംഗത്തുവന്നത് ഫലത്തിൽ അഡ്മിനിസ്ട്രേഷനും ജില്ലാ പഞ്ചായത്തും തമ്മിലുള്ള തുറന്ന പോരിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്.
ജില്ലാ പഞ്ചായത്തിന് കീഴിലെ അധികാരങ്ങൾ അഡ്മിനിസ്ട്രേഷനുവേണ്ടി സെക്രട്ടറി ഏറ്റെടുക്കണമെങ്കിൽ ഇക്കാര്യം കാണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും അതിന് കേന്ദ്ര മന്ത്രിസഭയുടെയും ഇരുസഭകളുടെയും രാഷ്ട്രപതിയുടെയും അംഗീകാരം ലഭിക്കുകയും വേണമെന്ന് ബി. ഹസ്സൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ സെക്രട്ടറിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കരട് നിർദേശങ്ങൾ നിയമമാകുന്നതിന് മുമ്പ് വകുപ്പുകൾ ഏറ്റെടുത്ത് സെക്രട്ടറി ഉത്തരവുകളിറക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയും ഇക്കാര്യത്തിൽ മൂന്ന് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. മറുപടി നൽകിയില്ലെങ്കിൽ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും യു.പി.എസ്.സിക്കും പരാതി നൽകുമെന്നും നോട്ടീസിൽ പറയുന്നു.
അമിതാധികാരം ഉണ്ടെന്ന് വരുത്തി, ചട്ടവിരുദ്ധമായി ഇറക്കിയ ഉത്തരവുകൾ മൂലം വിവിധ വകുപ്പുകളുടെ വികസന പദ്ധതികളിലും ആസ്തികളിലുമുണ്ടാകുന്ന നഷ്ടങ്ങൾക്കും സെക്രട്ടറി ആയിരിക്കും ഉത്തരവാദിയെന്നും നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്. അഡിമിനിസ്ട്രേഷന് എതിരെ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് പ്രത്യക്ഷ പോര് പ്രഖ്യാപിച്ച് ജില്ലാപഞ്ചായത്ത് രംഗത്തെത്തിയിരിക്കുന്നത്. വികസന പദ്ധതികളും നിയമപരിഷ്കാരങ്ങളും നടപ്പിലാക്കുമ്പോള്‍ പഞ്ചായത്തുകളോട് ആലോചിക്കണമെന്ന് ആവശ്യപ്പെട്ടാണ് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കിയത്. അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങളിലും കളക്ടർ അസ്കറലിയുടെ പ്രസ്താവനകളിലും പ്രതിഷേധമറിയിച്ച് മൂന്ന് പ്രമേയങ്ങളാണ് പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.