ബംഗളൂരു: ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞക്കു മുന്നോടിയായി ക്ഷേത്ര സന്ദർശനങ്ങളിൽ മുഴുകി നിയുക്ത കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. മികച്ച വിജയത്തിനുവേണ്ടിയായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പുള്ള ക്ഷേത്ര സന്ദർശനമെങ്കിൽ മുഖ്യമന്ത്രിയാകുന്നതിനുമുേമ്പ തന്നെ കടാക്ഷിച്ച ദൈവങ്ങളോട് നന്ദിപറയാനുള്ള ഒാട്ടത്തിലാണിപ്പോൾ അദ്ദേഹം. ഞായറാഴ്ച വൈകീട്ട് പിതാവ് എച്ച്.ഡി. ദേവഗൗഡക്കൊപ്പം തമിഴ്നാട്ടിലെ ട്രിച്ചിയിലെ ശ്രീരംഗം ക്ഷേത്രത്തിലാണ് ആദ്യം സന്ദർശനം നടത്തിയത്. കാവേരി നദീജല തർക്കമുൾപ്പെടെ പരിഹരിക്കാൻ തമിഴ്നാട്ടിലെ ജനങ്ങളുടെ സഹായം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കർണാടകയും തമിഴ്നാടും സഹോദരന്മാരെ പോലെയാണെന്നും ആകെയുള്ള പ്രശ്നം കാവേരി നദീജല കൈമാറ്റമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
തിങ്കളാഴ്ച ഡൽഹിയിൽനിന്നും മടങ്ങിയെത്തിയശേഷം ഹാസനിലെ ഹൊലെനരസിപുരയിലെ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിലും ശിവക്ഷേത്രത്തിലും ദർശനം നടത്തി. ചൊവ്വാഴ്ച രാവിലെ ദക്ഷിണ കന്നടയിലെ ധർമ്മസ്ഥലയിലെ ശ്രീ മഞ്ജുനാഥ ക്ഷേത്രത്തിലാണ് കുമാരസ്വാമിയും ഭാര്യ അനിത കുമാരസ്വാമിയും സന്ദർശനം നടത്തിയത്. ക്ഷേത്രദർശനത്തിനുശേഷം ധർമസ്ഥലയിലെ ധർമാധികാരിയായ ഡി. വീരേന്ദ്ര ഹെഗ്ഡെയെയും അദ്ദേഹം സന്ദർശിച്ചു. തുടർന്ന് ശൃംഗേരിയിലെ ക്ഷേത്രവും അദ്ദേഹം സന്ദർശിച്ചു.
കർഷകരുടെ ക്ഷേമത്തിനും അഞ്ചുവർഷം കർണാടകയിൽ സ്ഥിരതയുള്ള സഖ്യസർക്കാർ ഉണ്ടാകാനും വേണ്ടിയാണ് തെൻറ ക്ഷേത്ര സന്ദർശനമെന്ന് കുമാരസ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു. വളരെ സംഭവബഹുലമായ സംഭവങ്ങളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ നടന്നത്. നല്ല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ദൈവത്തിെൻറ അനുഗ്രഹത്താൽ സർക്കാർ രൂപവത്കരിക്കുകയാണ്. സർക്കാർ രൂപവത്കരിക്കാൻ കോൺഗ്രസ് മുന്നോട്ടുവന്നു. ദൈവത്തോട് നന്ദി പറയാനാണ് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസിെൻറ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പ്രശ്നങ്ങളില്ലാതെ നടപ്പാക്കാനും വേണ്ടിയാണ് ക്ഷേത്ര സന്ദർശനം. ജനങ്ങളെ അന്യായമായ നികുതി ചുമത്തി ബുദ്ധിമുട്ടിക്കില്ല. ജനങ്ങളുമായി സൗഹൃദത്തിലുള്ള സർക്കാർ എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.