ഈശ്വരപ്പ വർഗീയ വിഷം ചീറ്റിയ ബി.ജെ.പി നേതാവ്; പടിയിറങ്ങുന്നത് സ്വന്തം പാർട്ടിക്കാരന്റെ ആത്മഹത്യ കേസിൽ

ബംഗളൂരു: വിദ്വേഷ-വർഗീയ പ്രസ്താവനകളിലൂടെ വിവാദനായകനായ കർണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രി കെ.എസ്. ഈശ്വരപ്പക്ക് ഒടുവിൽ നാണംകെട്ട പടിയിറക്കം. കോടികൾ കൈക്കൂലിയായി ആവശ്യപ്പെട്ടതിനെ തുടർന്ന് സ്വന്തം പാർട്ടിക്കാരനായ കരാറുകാരൻ ജീവനൊടുക്കിയതിനെ തുടർന്നാണ് മന്ത്രി രാജി സന്നദ്ധത പ്രഖ്യാപിച്ചത്.

ശിരോവസ്ത്രത്തിനെതിരായ സമരത്തിനിടെ ചില വിദ്യാർഥികൾ ശിവമൊഗ്ഗയിലെ സ്കൂളിൽ കാവിക്കൊടി ഉയർത്തിയ വിഷയത്തിൽ 'ചെങ്കോട്ടയിൽ ത്രിവർണ പതാകക്കുപകരം ഒരുനാൾ കാവിക്കൊടി ഉയരും' എന്ന ദേശദ്രോഹപരമായ പരാമർശം അദ്ദേഹം നടത്തിയിരുന്നു. തുടർന്ന് ഈശ്വരപ്പയെ പുറത്താക്കണമെന്നും രാജ്യദ്രോഹ കേസ് ചുമത്തണമെന്നും ആവശ്യപ്പെട്ട് നിയമസഭ കോൺഗ്രസ് ദിവസങ്ങളോളം സ്തംഭിപ്പിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇപ്പോൾ, മാസങ്ങൾക്കകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സർക്കാറിനെതിരായ അഴിമതിയാരോപണം കോൺഗ്രസ് ആയുധമാക്കുമെന്ന ഭയത്താലാണ് ബി.ജെ.പി നേതൃത്വം നടപടിയിലേക്ക് നീങ്ങിയത്.


ഈശ്വരപ്പയുടെ ചില പ്രസ്താവനകൾ രാജ്യദ്രോഹവും ഇരു വിഭാഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുന്നതാണെന്നും കാണിച്ച് ദോഡപേട്ട പൊലീസിന് നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ നേരത്തെ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. ബജ്രംഗദൾ പ്രവർത്തകൻ ഹർഷ ജിഗാഡേയുടെ മരണവുമായി ബന്ധപ്പെട്ട ഈശ്വരപ്പയുടെ പ്രസ്താവനകളായിരുന്നു വിവാദമായത്. ഫെബ്രുവരി 20ന് ബജ്രംഗ്ദൾ പ്രവർത്തകന്റെ കൊലപാതകത്തിൽ അന്വേഷണം നടക്കുന്നതിനിടെ ഇതിന് പിന്നിൽ രാഷ്ട്രീയവും മതപരവുമായ കാരണങ്ങളുണ്ടെന്ന പ്രചാരണം ഈശ്വരപ്പയും മറ്റൊരു ബി.ജെ.പി നേതാവായ ഛന്നബാസപ്പയും ആരംഭിക്കുകയായിരുന്നു. ഹർഷ കൊല്ലപ്പെട്ടശേഷം ഈശ്വരപ്പ നടത്തിയ പ്രകോപന പ്രസ്താവനയെ തുടർന്നാണ് ശിവമൊഗ്ഗ സിറ്റിയിൽ വ്യാപക അക്രമം ഉടലെടുത്തിരുന്നു.

മുസ്ലിം ഗുണ്ടകളാണ് ഹർഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു കെ.എസ്. ഈശ്വരപ്പയുടെ പ്രകോപനപരമായ പ്രസ്താവന. ഇത്തരം ഗുണ്ടായിസം ശിവമൊഗ്ഗയിൽ അനുവദിക്കില്ലെന്നും അവർക്ക് കൊലപാതകം നടത്താൻ ധൈര്യം ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞിരുന്നു.

കാവിക്കൊടി ഭാവിയിൽ ത്രിവർണ പതാകക്ക് പകരം ദേശീയ പതാകയായി മാറുമെന്നും ഈശ്വരപ്പ പ്രസ്താവനയിറക്കിയിരുന്നു. ദേശീയ പതാക ഉയർത്തുന്ന കൊടിമരത്തിൽ, ശിരോവസ്ത്ര വിരുദ്ധ പ്രതിഷേധക്കാർ കാവി പതാക ഉയർത്തിയ സംഭവത്തിലായിരുന്നു ഈശ്വരപ്പയുടെ വിവാദ പ്രസ്താവന. "അടുത്ത നൂറുവർഷത്തിനോ ഇരുനൂറു വർഷത്തിനോ അല്ലെങ്കിൽ അഞ്ചുവർഷത്തിനോ ഇടയിൽ ദേശീയപതാകയായി കാവി പതാക മാറും. നൂറ്റാണ്ടുകൾക്ക് മുമ്പ് രാമനും ഹനുമാനുമൊക്കെ അവരുടെ രഥത്തിൽ കാവി പതാക ഉപയോഗിച്ചിരുന്നില്ലേ?. ഭാവിയിലും ഇത് സംഭവിക്കില്ലെന്ന് ആർക്കറിയാം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് പറഞ്ഞപ്പോൾ ജനങ്ങൾ ഞങ്ങളെ നോക്കി ചിരിച്ചില്ലേ. എന്നാൽ, അത് ഇപ്പോൾ സാധ്യമാക്കിയില്ലെ? എല്ലായിടത്തും കാവി പതാക ഉയർത്തും. ഇന്നോ നാളെയോ ഇന്ത്യ ഹിന്ദു രാജ്യമാകും. ചെങ്കോട്ടയിലും കാവി പതാക ഉയർത്തും" എന്നായിരുന്നു പ്രസ്താവന.

മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുന്നു

ബെളഗാവി ഹിന്ദുത്വയുടെ കേന്ദ്രമാണെന്നും ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാർഥി ഉണ്ടാകില്ലെന്നുമുള്ള ഈശ്വരപ്പയുടെ പരാമർശവും മുമ്പ് വിവാദമായിരുന്നു. 'ഹൈന്ദവ സമുദായത്തിൽപ്പെട്ട ഏതൊരു വ്യക്തിക്കും പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അവസരം നൽകും. ലിംഗായത്തുകാർ, കുറുബകൾ, വൊക്കലിഗക്കാർ, ബ്രാഹ്മണർ തുടങ്ങി ആർക്കുവേണമെങ്കിലും നൽകും. എന്നാൽ ഒറ്റ മുസ്ലിമിന് പോലും അവസരം നൽകില്ല' -എന്നായിരുന്നു അന്ന് ഈശ്വരപ്പ പറഞ്ഞത്.

കൈക്കൂലിയായി ആവശ്യപ്പെട്ടത് 1.60 കോടി

ബി.ജെ.പി പ്രവർത്തകനും കരാറുകാരനുമായ ബെളഗാവി സന്തോഷ് പാട്ടീലിന്‍റെ ആത്മഹത്യയെ തുടർന്നാണ് ഈശ്വരപ്പ രാജിക്കൊരുങ്ങുന്നത്. 1.60 കോടി രൂപയാണ് തന്നോട് ഈശ്വരപ്പ കൈക്കൂലിയായി ആവശ്യപ്പെട്ടതെന്ന് സന്തോഷ് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

സന്തോഷ് പാട്ടീലിന്‍റെ ആത്മഹത്യയെ തുടർന്ന് ഉഡുപ്പി പൊലീസ് മന്ത്രിക്കെതിരെ ഐ.പി.സി 306 വകുപ്പുപ്രകാരം ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിരുന്നു. രാജിവെക്കില്ലെന്ന് ഈശ്വരപ്പയും പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം നടപടിയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും അറിയിച്ചിരുന്നെങ്കിലും പ്രതിപക്ഷമായ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെ ബി.ജെ.പി നേതൃത്വം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞ് നേതാക്കളെ കസ്റ്റഡിയിലെടുത്തിരുന്നു.

മന്ത്രിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിട്ടും അദ്ദേഹം രാജിവെക്കുകയോ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തത് കർണാടകയിൽ ഭരണഘടനക്കുനേരെ ഉയരുന്ന വെല്ലുവിളിയാണെന്ന് സുർജെവാല കുറ്റപ്പെടുത്തി.

അഴിമതിയുടെ പേരിൽ ആത്മഹത്യാ പ്രേരണ കേസിൽ പ്രതിയായ മന്ത്രി കെ.എസ്. ഈശ്വരപ്പ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരുവിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പൊലീസ് ഉയർത്തിയ ബാരിക്കേഡ് മറികടക്കുന്നു

ഒരു വർഷം മുമ്പ് പൂർത്തീകരിച്ച നാലു കോടിയുടെ കരാർ പ്രവൃത്തികൾക്ക് 40 ശതമാനം കമീഷൻ മന്ത്രി ആവശ്യപ്പെട്ടെന്നായിരുന്നു കരാറുകാരനായ സന്തോഷ് പാട്ടീലിന്‍റെ ആരോപണം.

വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗ്രാമീണ വികസനമന്ത്രി ഗിരിരാജ് സിങ് എന്നിവർക്ക് കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ലെന്നുകണ്ടാണ് കരാറുകാരൻ കടുംകൈക്ക് മുതിർന്നത്.

മന്ത്രി ഈശ്വരപ്പയാണ് മരണത്തിനുത്തരവാദിയെന്ന് മരണത്തിനുമുമ്പ് സുഹൃത്തിനയച്ച സന്ദേശത്തിൽ സന്തോഷ് ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ കോൺട്രാക്ടർമാരുടെ സംഘടന ഒരു മാസത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

പാർട്ടിക്കും നേതൃത്വത്തിനും തലവേദനയാവാൻ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണം പൂർത്തിയാവുമ്പോൾ ആരോപണങ്ങളിൽനിന്ന് മുക്തനായി തിരിച്ചുവരുമെന്നും പറഞ്ഞാണ് ഈശ്വരപ്പ രാജി സന്നദ്ധത അറിയിച്ചത്. വെള്ളിയാഴ്ച വൈകീട്ട് താൻ രാജിവെക്കുമെന്നാണ് മന്ത്രി അറിയിച്ചത്. 

Tags:    
News Summary - KS Eshwarappa, who quit as Karnataka minister over contractor suicide, is key BJP architect in karnataka and Hate speeker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.