ന്യൂഡൽഹി: താൻ നടത്തിയ 'പാറ്റ' പ്രയോഗം രാജ്യത്തെ മുഴുവൻ യുവാക്കളെയും ഉദ്ദേശിച്ചല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്നവർക്കെതിരെയാണ് താൻ സംസാരിച്ചതെന്നും, രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ ഊർജ്ജം ഉൾക്കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇന്ത്യൻ എക്സ്പ്രസി'ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. തൻറെ പ്രസ്താവന വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.
താൻ നടത്തിയ വിവാദ പരാമർശം യുവതലമുറയെ ആകെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, തട്ടിപ്പിലൂടെയും വ്യാജ ബിരുദങ്ങളിലൂടെയും അഭിഭാഷക വേഷമണിയുന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ വാചകങ്ങൾ തെറ്റിദ്ധരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തുന്നതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു. സുപ്രീം കോടതി എപ്പോഴും യുവതലമുറയെ സ്വാഗതം ചെയ്യുന്നുണ്ടെന്നും അവരുടെ പങ്കാളിത്തത്തെയും കഴിവുകളെയും ആദരിക്കുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ അറിയിച്ചു.
അതേസമയം, കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം സർക്കാർ അംഗീകരിച്ചേക്കില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സിജെപിയുടെ രാജി ആവശ്യം തള്ളിയേക്കുമെന്നും, മറ്റ് ആവശ്യങ്ങൾ ഉച്ചയ്ക്കുള്ള ചർച്ചയിൽ പരിഗണിക്കാമെന്ന് സർക്കാർ അറിയിക്കുമെന്നുമാണ് വിവരം. പ്രധാനെ മാറ്റിയാൽ അത് കൂടുതൽ സമരങ്ങൾക്ക് വഴിവെക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. രാജിയില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കുമെന്നും 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് വീണ്ടും തുടങ്ങുമെന്നും സിജെപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ജന്തർ മന്ദറിൽ സുരക്ഷ ശക്തമാക്കുകയും 18 മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.